ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയാണെന്ന് ആരോപിച്ച് ഡിഎംകെ കോടതിയിലേക്ക്. കൊളത്തൂർ മണ്ഡലത്തിൽ ഉപയോഗിച്ച ഇവിഎം പരിശോധിച്ചപ്പോൾ മുപ്പത് ശതമാനത്തിലേറെയും അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഡിഎംകെ നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ വ്യക്തമാക്കി.
വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അട്ടിമറി ആരോപണങ്ങൾ പൂർണമായും തള്ളി ജില്ലാ തെരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടത്.
തുടർന്ന് മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകളിൽ സംശയം പ്രകടിപ്പിച്ച് സ്റ്റാലിനും ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 29 മുതൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രങ്ങൾ പരിശോധിച്ചിരുന്നു.
എട്ട് യന്ത്രങ്ങൾ പരിശോധിച്ചതിൽ മൂന്നെണ്ണത്തിലും ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 157-ാം നമ്പർ പോളിംഗ് സ്റ്റേഷനിലെ ഇവിഎമ്മുകളിൽ ചിലതിന്റെ വിവിപാറ്റ്, കൺട്രോൾ യൂണിറ്റുകൾ എന്നിവയിലെ അഡ്രസ് ടാഗുകൾ പൂരിപ്പിച്ചിരുന്നില്ല. കൂടാതെ സീലുകൾ കൃത്യമല്ലായിരുന്നുവെന്നും അഡ്രസ് ടാഗുകൾ പുതിയത് പോലെ തോന്നിച്ചെന്നും ഇളങ്കോ ആരോപിച്ചു.
അതേസമയം ഡിഎംകെയുടെ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണറുമായ ജി.എസ്. സമീരൻ പറഞ്ഞു. ഒരു വിവിപാറ്റ് യൂണിറ്റിൽ മാത്രമാണ് ചെറിയ സാങ്കേതിക തകരാർ കണ്ടെത്തിയത്. അത് പോളിംഗ് ദിനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.