തൊടുപുഴ: വിനോദസഞ്ചാരകേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയില്‍ സ്വകാര്യ കമ്പനി കൈവശംവച്ചിരുന്ന സര്‍ക്കാര്‍ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമിരുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വില വരുന്ന 100 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈന്മെന്റ് ആക്ട് പ്രകാരം ഹാരിസണ്‍ മലയാളം കമ്പനിയുടെ അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റില്‍നിന്ന് 520 ഏക്കര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരേ 1975-ല്‍ എച്ച്എംഎല്‍ കോടതിയെ സമീപിച്ചു.
വിറകിനായി യൂക്കാലി കൃഷി ചെയ്തിരിക്കുന്ന 168 ഹെക്ടര്‍ ഭൂമി തിരികെ നല്‍കാനും ബാക്കി വരുന്ന 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും കോടതി വിധിച്ചു. തുടര്‍ന്ന് 1991ല്‍ സര്‍വേ നടത്തി. പല തവണ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയേറ്റം മാഫിയ ഇടപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനാല്‍ ഏറ്റെടുക്കാനായില്ല.
2001ല്‍ ഈ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥ കാരണം ഭൂമി കമ്പനി കൈമാറിയില്ല. കഴിഞ്ഞ വര്‍ഷം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരുടെ ശ്രമഫലമായി ഭൂമി വീണ്ടും സര്‍വേ നടത്തി.
സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് സ്ഥലം വിട്ടു കൊടുക്കാന്‍ എച്ച്എംഎല്‍ തയാറായത്. കമ്പനി കരം അടച്ചിരുന്ന ഈ സ്ഥലം പട്ടയത്തില്‍ കുറവു ചെയ്തു.കൊളുക്കുമലയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിംഗ് നടത്തിയിരുന്നതും ഇവിടെയാണ്. ഇതും ഒഴിപ്പിച്ചു. ഇവിടെ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനുള്ള ആലോചനയിലാണ് വനംവകുപ്പ്.
വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയേറ്റെടുക്കലാണിത്. ഹൈറേഞ്ച് സിസിഎഫ് ഡി.കെ. വിനോദ്കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസ് എന്നിവരുടെ നിര്‍ദേശ പ്രകാരം ദേവികുളം റേഞ്ച് ഓഫീസര്‍ ഇ.ഡി. അരുണ്‍കുമാര്‍,ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഹാരിസണ്‍ ശശി,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. സജീവ് കുമാര്‍, ടി.ആര്. സാജു, എസ്. അൻപുമണി എന്നിവരാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയില്‍ വനംവകുപ്പ് ജണ്ടകളും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.