കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ നിവേദനം. നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണു മന്ത്രിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ നിവേദനം സമർപ്പിച്ചത്. കോവിഡ് മഹാമാരിക്കുമുന്പ് കൊരട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന കോട്ടയം-നിലന്പൂർ, നിലന്പൂർ-കോട്ടയം, ഗുരുവായൂർ-പുനലൂർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും അദ്ദേഹത്തിനു കൈമാറി. കോവിഡ് കാലത്ത് താൽക്കാലികമായി നിർത്തലാക്കിയ സ്റ്റോപ്പുകൾ പിന്നീട് പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിനു യാത്രക്കാർക്ക് വലിയ യാത്രാദുരിതം സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇൻഫോപാർക്ക്, കിൻഫ്രാ പാർക്ക്, മറ്റു വ്യവസായസ്ഥാപനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ത്വക് രോഗാശുപത്രി എന്നിവ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാനകേന്ദ്രമാണ് കൊരട്ടിയെന്നും പഞ്ചായത്ത് വ്യക്തമാക്കി.