Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഡാലികരിക്കം സ്വദേശി പ്രകാശിനാണ് പരിക്കേറ്റത്. രാത്രി 11 നോടെയാണ് സംഭവം.
കൂലിപ്പണിക്കാരനായ പ്രകാശ് ജോലി കഴിഞ്ഞ് മടങ്ങമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. തുമ്പികൈ കൊണ്ട് പ്രകാശിനെ ചുറ്റിയ ശേഷം തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
തോളിന് പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. കാട്ടാന കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.
District News
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സെൻട്രൽ ജംഗ്ഷനിൽ വസ്ത്ര വ്യാപാരശാലകളുടെ ബോർഡുകളും ഷീറ്റുകളും തകർന്ന് ഫുട്പാത്തിൽ പതിച്ചു. മഴ പെയ്യുന്ന സമയമായിരുന്നു അപകടം സംഭവിച്ചത്. അപകട സമയത്ത് ഫുട്പാത്തിൽ കൂടി കാൽനടയത്രക്കാർ ഇല്ലാത്തതുകാരണം വൻ അപകടമാണ് ഒഴിവായത് .
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളാണ് പ്രദേശത്തുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കം ചെയ്യാൻ ഇനിയും നടപടിയില്ല. കാൽനട യാത്രക്കാർ ഈ ഫുട്പാത്ത് വഴിയാണ് കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്തേക്കും വിദ്യാർഥികൾ സ്കൂൾ-കോളജുകളിലേക്കും യാത്ര ചെയ്യുന്നത് . ഫുട്പാത്തിലെ വ്യാപാരികളുടെ ഈ നിർമാ പ്രവർത്തനങ്ങൾക്കെതിരെ പലപ്രാവശ്യവും കാൽനട യാത്രക്കാർ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികാരികൾ നടപടി ഒന്നും കൈക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി .
Kerala
കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനാണ് മരിച്ചത്. 30 വയസായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു.
വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സമീപവാസികളായ ബന്ധുക്കൾ അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ സജിനെ കണ്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ലേഖയാണ് ഭാര്യ, മക്കൾ ദേവു, ദേവുപ്രിയ, സൗപർണിക. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്നു സജിൻ.
സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് ഒരേക്കറിൽ സ്ഥിര താമസമാക്കിയത്. അടുത്തിടെ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ആദിവാസി മലവേടർ വിഭാഗത്തിൽപ്പെട്ട യുവാവാണ് മരണപ്പെട്ട സജിൻ.
Kerala
കൊല്ലം: കൂട്ടുകാരനൊപ്പം കുളത്തൂപ്പുഴയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് മരിച്ചത്. കുളത്തൂപ്പുഴശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപം കന്നാർ കയത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. കുളത്തൂപ്പുഴയിൽ ലോട്ടറി വില്പന നടത്തുന്ന അമ്മ ഷൈനിയെ സഹായിക്കാൻ എത്തിയതായിരുന്നു മഹേഷ്.
അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വിൽപന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് മഹേഷ് കുളത്തൂപ്പുഴയിൽ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവിൽ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കിൽപ്പെട്ടു.
ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയിൽ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവിൽ മഹേഷിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കൊല്ലം കുളത്തൂപ്പുഴ സിപിഎമ്മിൽ ഏര്യ കമ്മിറ്റി അംഗം രാജിവച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.
ലൈല ബീവി ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയായി ലൈല ബീവിയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ലൈല ബീവിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ലൈല ബീവി രാജി സമർപ്പിച്ചത്. കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലൈല ബീവി അറിയിച്ചു.
District News
കുളത്തൂപ്പുഴ: പഞ്ചായത്തില്‍ നടപ്പിലാക്കിയ തൂവെളിച്ചം പദ്ധതിക്ക് പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് സംഘം കുളത്തൂപ്പുഴ പഞ്ചായത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന നട ത്തിയത്.
പഞ്ചായത്തിലുടനീളം തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കുകയും ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പ മുതല്‍ തെന്മല ഡാം കവല വരെയും അഞ്ചല്‍ പാതയില്‍ കുളത്തൂപ്പുഴ ടൗണ്‍ മുതല്‍ ഭാരതീപുരം വരെയും തെരുവു വിളക്കുകള്‍ സ്ഥാപിച്ചു.
രണ്ടാം ഘട്ടമായി ഗ്രാമപ്രദേശങ്ങളിലൂടെയുള്ള പാതകളിലെല്ലാം വിളക്കുകള്‍ സ്ഥാപിക്കുകയും കേടുവരുന്നവ രണ്ടു ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന ഉറപ്പും നല്‍കിയാണ് തൂവെളിച്ചം പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പലയിടത്തും തെരുവു വിളക്കുകള്‍ കേടാവുകയും സമയ ബന്ധിതമായി മാറ്റി സ്ഥാപിക്കാതെ വന്നതോടെയാണ് ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും പരാതികളുയരുകയും ചെയ്തത്. ഇതു സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് ഇന്റേണല്‍ വിജിലന്‍സ് വിഭാഗവും പരിശോധന നടത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം വിജിലന്‍സ് മേധാവി പ്രീജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പോലീസുമടങ്ങിയ സംഘമാണ് പരിശോധനയ്ക്കെത്തിയത്. കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.
District News
കുളത്തൂപ്പുഴ: കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്വത്കരിക്കുകയും ഫയല്‍ കൈമാറ്റമടക്കം ഓണ്‍ലൈനാക്കി മാറ്റുകയും അംഗങ്ങള്‍ക്ക് കൃത്യതയോടെയും കാര്യക്ഷമതയോടെയും സേവനം നല്‍കുകയും ചെയ്തതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.
കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷപരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഐഎസ്ഒ അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചത്. സി.കൈരളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. തുഷാര, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീർ, പഞ്ചായത്തംഗങ്ങളായ പി. അനിൽകുമാർ, സുഭിലാഷ് കുമാര്‍, സാബു ഏബ്രഹാം, ഷീജ റാഫി, നദിറ സൈഫുദീൻ, പി.ആർ. സന്തോഷ്കുമാർ, വി. ആർ. അനിലാൽ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
കുളത്തൂപ്പുഴ : സെന്റ്മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ജപമാല മാതാവിന്റെ മധ്യസ്ഥ തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. റോബി ചക്കാലയ്ക്കൽ ഒഎസ്ജെ നിർവഹിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ തിരുനാൾ ദിവ്യബലി, ധ്യാനം, ആഘോഷമായ തിരുസ്വരൂപ പ്രദർശനം, നേർച്ച സദ്യഎന്നിവയോടെ 26ന് പെരുന്നാൾ സമാപിക്കും.
ഫാ. ജോർജ് സൈമൺ ഒ എസ് ജെ, ഫാ. സെബാസ്റ്റ്യൻ ജാക്കോബി, ഫാ. ആന്റണി കൊച്ചിക്കാട്ട്, ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ജസ്റ്റിൻ തയ്ക്കളം , ഫാ. ജിസൺ തണ്ണിക്കോട്ട്, ഫാ. സെഫിൻ സെബാസ്റ്റ്യൻ പാടമാട്ടുമേൽ തുടങ്ങിയവർ ഓരോ ദിവസവും തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
District News
കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കുളത്തൂപ്പുഴ ടൗൺ വാർഡിന്റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.
അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി അറിയിച്ചു.