വാഷിംഗ്ടൺ ഡിസി: ഇന്ത്യ, ചൈന, ബ്രിട്ടൻ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട 60 വ്യാപാര പങ്കാളികൾക്കുമേൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ചുമത്തി. ഈ രാജ്യങ്ങളിൽ നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാൻ നടപടികളില്ല എന്നു പറഞ്ഞാണിത്. 10 മുതൽ 12.5 വരെ ശതമാനം ചുങ്കമാണു ചുമത്തിയിരിക്കുന്നത്. ഇന്ത്യയുടേത് 10 ശതമാനമാണ്.
ട്രംപ് കഴിഞ്ഞ വർഷം ജനുവരിയിൽ അധികാരത്തിലേറിയതിനു പിന്നാലെ ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെ തുടർച്ചയാണ് ഈ നടപടി. ഇത്തവണ ചുങ്കം ചുമത്താൻ ‘നിർബന്ധിത തൊഴിലിനെ’ കൂട്ടുപിടിച്ചെന്നേയുള്ളൂ.
അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ 99.4 ശതമാനവും പുതിയ ചുങ്കത്തിനു കീഴിൽ വരും. എണ്ണ, പ്രകൃതിവാതകം, യുഎസ്-മെക്സിക്കോ-കാനഡ ഉടന്പടിയുടെ ഭാഗമായുള്ള ഉത്പന്നങ്ങൾ എന്നിവയെ ചുങ്കത്തിൽനിന്ന് ഒഴിവാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ കനത്ത ചുങ്കം ചുമത്തിയിരുന്നു. എന്നാൽ, ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീംകോടതി ഈ വർഷം ഫെബ്രുവരിയിൽ വിധിച്ചു.
വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന ട്രംപ് ഭരണകൂടം എല്ലാ രാജ്യങ്ങൾക്കുംമേൽ താത്കാലികമായി പത്തു ശതമാനം കരം ചുമത്തി. ഇതിന്റെ കാലാവധി വ്യാഴാഴ്ച അർധരാത്രി 12ന് അവസാനിച്ചു. ഇതിനു പകരമായിട്ടാണ് നിർബന്ധിത തൊഴിലിന്റെ പേരിലുള്ള പുതിയ ചുങ്കം. ഇത് വെള്ളിയാഴ്ച പുലർച്ചെ 12.01 നു നിലവിൽ വന്നു.
നിർബന്ധിത തൊഴിലിനെതിരേ നിയമമൊന്നും ഇല്ലാത്ത ചൈന, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനം ചുങ്കമാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ നടപ്പാക്കിയതിന്റെ പേരിലാണ് ഇന്ത്യ, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ 10 ശതമാനം ചുങ്കം മാത്രം ചുമത്തിയത്.