അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.