പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിനു തുടക്കമായി. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കരാറിന്റെ ഒപ്പുവയ്ക്കൽ. അതിനു ദിവസങ്ങൾ പലതുണ്ട്. അതിനു ശേഷമേ യുദ്ധാവസാനം ഉറപ്പായി എന്നു പറയാൻ പറ്റൂ. കാരണം, ഏതവസരത്തിലും നിർദിഷ്ട കരാറിൽനിന്നു കക്ഷികൾ പിന്മാറാം. അത്ര സങ്കീർണമാണു പ്രശ്നം. അത്ര കണ്ടു ദുർബലമാണു ധാരണ. കരാർ വ്യവസ്ഥകളും വെള്ളിയാഴ്ചയേ അറിയാൻ പറ്റൂ. ഇറാൻ പുറത്തുവിടുന്ന ധാരണാപത്രങ്ങൾ ആഭ്യന്തര എതിർപ്പ് ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാകാം. (ട്രംപിന്റെ പല പ്രസ്താവനകളുംപോലെ).
കരാറിനെതിരേ ഇവർ
അമേരിക്ക - ഇറാൻ കരാർ തകർക്കാൻ താത്പര്യമുള്ള രണ്ടു വലിയ ശക്തികളുണ്ട്. ഇസ്രയേലും ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോറും (ഐആർജിസി). വെള്ളിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ ഒക്കെ ഈ രണ്ടു ശക്തികളും കരാറിനെതിരേ നീങ്ങിയേക്കാം എന്ന ആശങ്ക എങ്ങുമുണ്ട്. ഇസ്രേലി പ്രധാനമന്ത്രിയും ഐആർജിസി സേനാധിപനും സാഹസിക നീക്കങ്ങൾക്കു മടിയില്ലാത്തവരാണ്.
ലബനനിൽ അടക്കം യുദ്ധം അവസാനിപ്പിക്കണം എന്നാണു കരാറിൽ പറയുന്നത്. ഇറാന്റെ കൂലിപ്പടയായി കരുതപ്പെടുന്ന ഹിസ്ബുള്ള ലബനന്റെ പല മേഖലകളിലും സ്വന്തം ഭരണം നടപ്പാക്കിയിട്ടുണ്ട്. ലബനീസ് സൈന്യത്തേക്കാൾ ശക്തവും വലുതുമാണ് ഹിസ്ബുള്ളയുടെ ഷിയാ സേന. ലബനനിൽനിന്ന് അവർ ഇസ്രയേലിനെതിരേ വർഷങ്ങളായി ആക്രമണം നടത്തുന്നു. അവരെ തുരത്താനാണ് ഇസ്രേലി സേന ലബനന്റെ തെക്കുഭാഗം ഈയിടെ കൈവശപ്പെടുത്തിയതും തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്തിയതും.
ലബനനിലെ യുദ്ധം നിർത്തുക എന്നു വച്ചാൽ ഹിസ്ബുള്ളയുടെ സ്വതന്ത്ര പ്രവർത്തനം അനുവദിക്കുക എന്നാണർഥം. ഇസ്രയേലിന് അസ്വീകാര്യമാണിത്. മെഡിറ്ററേനിയൻ തീരത്തെ ഗാസയിലും ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്കിലും (പലസ്തീൻ പ്രദേശങ്ങൾ) ഹമാസ് സേനയും വടക്കു കിഴക്ക് ലബനനിൽ ഹിസ്ബുള്ള സേനയും ചേർന്നു തങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ട്രംപുമായി തെറ്റിയതും ലബനൻ വിഷയത്തിലാണ്.
ഐആർജിസിയും തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയും തുടക്കം മുതലേ അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്ക് എതിരായിരുന്നു. ചർച്ച പലവട്ടം ധാരണയിൽ എത്തിയപ്പോഴെല്ലാം അതു തകർത്തത് ഇവരാണ്. ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ ചർച്ച ഇടയ്ക്കു വച്ച് നിർത്തിയത് വഹീദി പരമോന്നത നേതാവിനെ സ്വാധീനിച്ചാണ്. പിന്നീടും ധാരണാപത്രങ്ങൾ പലതും ഐആർജിസിയുടെ എതിർപ്പ് മൂലം തള്ളി.
ഇപ്പോഴും അമേരിക്കയെ യുദ്ധത്തിൽ തോൽപിക്കാം എന്നു വാദിക്കുന്ന ഇവരാണ് കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിലെ ആക്രമണത്തിനു പകരമായി ഇസ്രയേലിലേക്ക് 24 മിസൈലുകൾ പായിച്ചത്. ആ ആക്രമണം കരാർ വേഗം പൂർത്തിയാക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെയും സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നിർബന്ധിതരാക്കി എന്നു വ്യാഖ്യാനമുണ്ട്. ഇപ്പോൾ ഭരിക്കുന്ന മിതവാദികൾ എന്നു കരുതപ്പെടുന്ന വിഭാഗത്തിനെതിരേ അട്ടിമറിക്കു തീവ്രവാദി വിഭാഗം ശ്രമിക്കുമോ എന്നും സന്ദേഹം ഉയരുന്നുണ്ട്.