Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ, തനിക്കെതിരെയുള്ള കണ്ടെത്തലുകളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും. വൈകുന്നേരത്തോടെ ഡിജിപിക്ക് വിശദീകരണം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
അജിത് കുമാറിന്റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാർശ കൂടി കൂട്ടിച്ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. എം.ആർ. അജിത് കുമാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുൻപ് തന്നെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എന്നാൽ, ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോർട്ട് തിരിച്ചയക്കുകയായിരുന്നു.
തുടർന്ന്, ചില രേഖകൾ തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ നിർദേശം നൽകിയതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം, അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്ഐടി റിപ്പോർട്ട് പുനഃസമർപ്പിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്. നിലവിൽ യാത്രയിലായതിനാൽ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നൽകുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും.
അജിത്കുമാറിനെതിരേ നടപടിക്ക് ഡിജിപി ശിപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിക്കഴിഞ്ഞു.
അജിത് കുമാറിനെതിരേയുള്ള മെല്ലെപ്പോക്കിൽ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു വൈകുന്നതിലുള്ള അമർഷം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച എസ്ഐടി അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അജിത്കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത്കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം. ആർ. അജിത്കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്.