എം.ആർ. അജിത്കുമാർ
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
പിണറായി വിജയൻ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.
ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.
ഡിജിപി സ്ഥാനക്കയറ്റവും നഷ്ടമാകും
തിരുവനന്തപുരം: സസ്പെഷനു പിന്നാലെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും എഡിജിപി എം.ആർ. അജിത്കുമാറിന് നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു വിരമിക്കുന്പോൾ 1995 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാറിനാണ് ഈ പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.
ഷൗക്കത്തലി കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തലവനായ എസ്പി എ.പി. ഷൗക്കത്തലി കണ്ടെത്തിയതെന്ന് സൂചന. മൊബൈൽ ഫോണ് രേഖകളും സിസിടിവി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടന്നത്.
Tags : MRAjithkumar ADGP KeralaPolice Suspended BreakingNews NewsUpdate Headlines