ലണ്ടനിൽ നടന്ന തേർ തിരുവിഴയിൽനിന്നുള്ള ദൃശ്യങ്ങൾ.
ലണ്ടൻ: ലണ്ടനിൽ തമിഴ് സമൂഹം സംഘടിപ്പിച്ച 'തേർ തിരുവിഴ' രഥയാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച സജീവമാകുന്നു. ബ്രിട്ടനിലെ സാംസ്കാരികവും മതപരവുമായ ആവിഷ്കാരങ്ങളെച്ചൊല്ലിയാണു വാദപ്രതിവാദങ്ങൾ. 30,000-ലേറെ ആളുകളാണു ഘോഷയാത്രയിൽ പങ്കെടുത്തത്. ലണ്ടനിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലായിരുന്നു രഥയാത്ര.
യുകെയിലെ സാംസ്കാരിക വൈവിധ്യത്തിന്റെ നേർക്കാഴ്ചയായി ഒരു വിഭാഗം ആഘോഷത്തെ കാണുന്നു. ലണ്ടന്റെ ബഹുസ്വരതയ്ക്കും സാംസ്കാരിക സമ്പന്നതയ്ക്കും ഇത്തരം പരമ്പരാഗത ചടങ്ങുകൾ മാറ്റുകൂട്ടുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അനുകൂല പ്രതികരണങ്ങൾ. വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന നഗരത്തിന്റെ തുറന്ന മനസിന്റെ ഉദാഹരണമാണ് ഇത്തരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, യുകെയിലെ പൊതു ഇടങ്ങളിലെ ഇത്തരം ആഘോഷങ്ങൾക്കെതിരേ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുനിരത്തുകളിലെ കൂറ്റൻ ഘോഷയാത്രകൾ പ്രാദേശിക ഗതാഗതത്തിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും, ഇത്തരം മതപരമായ ചടങ്ങുകൾ പൊതുവഴികൾക്ക് പകരം സ്വകാര്യ ഇടങ്ങളിലോ ക്ഷേത്രമുറ്റത്തോ ആയി പരിമിതപ്പെടുത്തണമെന്നുമാണു വിമർശകരുടെ വാദം.
ലണ്ടനിൽ ദശാബ്ദങ്ങളായി വിവിധ ഏഷ്യൻ സമൂഹങ്ങൾ നടത്തുന്ന രഥയാത്രകൾ ഉൾപ്പെടെയുള്ള മതപരവും സാംസ്കാരികവുമായ ആഘോഷങ്ങൾക്കു നീണ്ട ചരിത്രമുണ്ട്. എന്നിരുന്നാലും, പൊതു ഇടങ്ങളിലെ മതപരമായ ആവിഷ്കാരങ്ങളും സാംസ്കാരിക വൈവിധ്യവും ഏതുരീതിയിൽ കൈകാര്യം ചെയ്യപ്പെടണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കു സംഭവം വീണ്ടും വഴിവച്ചിരിക്കുകയാണ്.