ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ആഗോള തലത്തിൽ വലിയ ബൗദ്ധിക-രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മനുഷ്യന്റെ ചിന്തയെയും ഓർമയെയും തൊഴിലെന്ന ആശയത്തെയും ഭാവിയെത്തന്നെയും കീഴടക്കാൻ ഡാറ്റയും നിർമിത ബുദ്ധിയും അൽഗോരിതങ്ങളുമായി ടെക്നോ കാപ്പിറ്റലിസ്റ്റുകൾ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ‘മഹത്തായ മാനവികത’ എന്ന ഈ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളായ നിർമിത ബുദ്ധി (എഐ) യുടെ ഉടമസ്ഥത, സാങ്കേതിക വിദ്യയുടെ കേന്ദ്രീകരണം, തൊഴിൽ നഷ്ടം, മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ശക്തമായ സാമൂഹിക-ആത്മീയ ഇടപെടലായി ഈ ലേഖനം ഉയർന്നു നിൽക്കുന്നു.
ഇത് കത്തോലിക്കാ സഭയുടെയോ മാർപാപ്പയുടെയോ വെറും ധാർമിക ഉപദേശം മാത്രമല്ല. ടെക്നോ കാപിറ്റലിസത്തിന്റെ പുതിയ സാമ്രാജ്യത്വത്തിനെതിരേ ഉയരുന്ന മനുഷ്യകേന്ദ്രിത പ്രഖ്യാപനമാണ് തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ മാർപാപ്പ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ മാന്യത, തൊഴിലിന്റെ മഹത്വം, പൊതുനന്മ, അധികാരത്തിന്റെ കേന്ദ്രീകരണം എന്നിവയെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാടുകൾ ശ്രദ്ധിക്കാതെ പോകാനാവില്ല.
മാനവികത എന്നതിനെ അപ്രസക്തമാക്കി ലോകം വെട്ടിപ്പിടിക്കാൻ അധികാരത്തിന്റെ ഹുങ്കും സാങ്കേതിക മികവിന്റെ ഗർവും സമ്പത്തിന്റെ അഹങ്കാരവുമായി എഴുന്നള്ളുന്ന ഭരണകൂട ദുർമേദസുകൾ ലോകമെല്ലാം അസ്വസ്ഥതകൾ വിതക്കുമ്പോഴാണ് ഈ ലേഖനം പുറത്തുവരുന്നത്. “ദൈവം അതിന്റെ എല്ലാ മഹത്വത്തോടും കൂടി സൃഷ്ടിച്ച മാനവികത ഇന്ന് ഒരു നിർണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഒന്നുകിൽ ഒരു പുതിയ ബാബേൽ ഗോപുരം പണിയുക അല്ലെങ്കിൽ ദൈവവും മനുഷ്യരും ഒരുമിച്ച് വസിക്കുന്ന നഗരം പണിയുക” എന്നാണ് മാർപാപ്പ ആഹ്വാനം ചെയ്യുന്നത്.
വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ഊർജമായി ഈ ലേഖനം മാറുന്നു എന്നതാണ് ശ്രദ്ധേയം. ബാബേൽ ഗോപുരവും ടെക്നോ-കാപിറ്റലിസവും ഈ ചാക്രിക ലേഖനത്തിലെ ഏറ്റവും ശക്തമായ പ്രതീകങ്ങളാണ്. ബൈബിളിൽ ഉല്പത്തി പുസ്തകത്തിൽ ‘നമുക്ക് ആകാശത്തെത്തുന്ന ഗോപുരം പണിയാം’ എന്ന് പറയുന്നുണ്ട്. ഇത് വെറുമൊരു പുരാതന കഥയല്ല. നിയന്ത്രണമില്ലാത്ത അധികാരത്തിന്റെ രാഷ്ട്രീയ ഉപമയാണ്. ഇന്ന് ഡാറ്റയും എഐ സംവിധാനങ്ങളും ഏതാനും കമ്പനികളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ ‘പുതിയ ബാബേൽ ഗോപുരം’ എന്നത് ഒരു മുന്നറിയിപ്പു കൂടിയായി മാറുന്നു.
ഈ ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച മേയ് 15 എന്ന തീയതി പ്രത്യേകമായ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 135 വർഷങ്ങൾക്ക് മുമ്പ് 1891 മേയ് 15നാണ് ലെയോ പതിമൂന്നാമൻ മാർപാപ്പ ‘റേരും നൊവാരും’ എന്ന വിഖ്യാതമായ ചാക്രിക ലേഖനം പുറപ്പെടുവിച്ചത്. പുതിയ കാര്യങ്ങളെക്കുറിച്ച് എന്നർഥമുള്ള ആ ചാക്രികലേഖനം പറഞ്ഞതാവട്ടെ തൊഴിലാളിവർഗത്തിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു. സ്വകാര്യസ്വത്ത് സമ്പാദനത്തോട് യോജിച്ചുകൊണ്ട് തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതും ലജ്ജാവഹവുമാണെന്നും ലെയോ പതിമൂന്നാമൻ പാപ്പാ പ്രഖ്യാപിച്ചു.
വ്യവസായ വിപ്ലവകാലത്ത് തൊഴിലാളിയുടെ ശരീരത്തെ യന്ത്രം കീഴടക്കിയെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് മനുഷ്യന്റെ ബുദ്ധിയെയും സ്വകാര്യതയെയും വികാരങ്ങളെയും വരെ അൽഗോരിതങ്ങൾ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആദ്യ ചാക്രിക ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അങ്ങിനെ മാഞ്ഞിഫിക്ക ഹുമാനിത്താസ് മനുഷ്യന്റെ മാന്യതയ്ക്കുവേണ്ടിയുള്ള സംസാരമായി മാറുന്നു.
“സാങ്കേതികവിദ്യ മനുഷ്യത്വത്തിന് വിരുദ്ധമായ ഒരു ശക്തിയല്ല, അത് സ്വതസിദ്ധമായി തിന്മയും അല്ല’’ എന്നാണ് പാപ്പാ പറയുന്നത്. എന്നാൽ അതിന്റെ തുടർച്ചയായി അദ്ദേഹം നടത്തുന്ന നിരീക്ഷണമാണ് ഏറെ ശ്രദ്ധേയം. “സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല, കാരണം അത് രൂപപ്പെടുത്തുകയും ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സ്വഭാവസവിശേഷതകൾ സ്വീകരിക്കുന്നു’’ എന്ന വാക്കുകൾ ഈ കാലത്തിന്റെ രാഷ്ട്രീയ സത്യമാണ്. അതുകൊണ്ടാണ് അവരുടെ ചെയ്തികൾ സൃഷ്ടിക്കാൻ പോകുന്ന ദുരിതങ്ങളെപ്പറ്റിയുള്ള ഭയാശങ്ക ഇതിൽ നിഴലിക്കുന്നതും. അതിനാൽ, ‘പൊതുനന്മയ്ക്കായി യത്നിക്കണമെന്നും’ ‘മനുഷ്യരായി തുടരണമെന്നും’ ലെയോ പതിനാലാമൻ മാർപാപ്പ ജനങ്ങളോട് അഭ്യർഥിക്കുന്നു. അങ്ങിനെയാകുമ്പോൾ “ദൈവം വസിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മനുഷ്യഹൃദയത്തെ ലോകം തിരിച്ചറിയും’’ എന്നാണ് പാപ്പായുടെ പ്രത്യാശ.
ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യനെ “ ഉപയോഗിക്കാനും ചൂഷണം ചെയ്യാനുമുള്ള ഒരു വിഭവമായി ” കണക്കാക്കുന്നതിനോട് വിയോജിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റവും വലിയ രാഷ്ട്രീയ നിലപാടാണ്. ഗർഭധാരണം മുതൽ സ്വാഭാവിക അവസാനം വരെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശമെന്നും അതിനെ ലംഘിക്കുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നതിനപ്പുറം ഗർഭഛിദ്രം, നിരപരാധികളെ കൊല്ലൽ, ദയാവധം എന്നിവയെ സഭ ഗുരുതരമായ തെറ്റായി കണക്കാക്കുന്ന തെരഞ്ഞെടുപ്പുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.