പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനായി തിരക്കേറിയ ദേശീയപാതയിൽ ട്രാഫിക് തടസപ്പെടുത്തി ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പൂനെയിൽ പൊലീസ് നടപടി.
പൂനെ-ബംഗളൂരു ഹൈവേയിലെ വാകഡ് ഭുജ്ബൽ ചൗക്കിന് സമീപമാണ് യാത്രക്കാർക്ക് ദുരിതം വിതച്ചുകൊണ്ട് ആഡംബര വാഹനങ്ങളുടെ ഉടമകളും സംഘവും ചേർന്ന് റീൽസ് എടുത്തത്.
ഡ്രോണും ക്യാമറകളും ഉപയോഗിച്ച് വാഹനത്തിന്റെ വേഗത കുറച്ചും വഴി തടസപ്പെടുത്തിയും ചിത്രീകരണം നടത്തിയതിനെ തുടർന്ന് മണിക്കൂറുകളോളമാണ് റോഡിൽ ഗതാഗതം മുടങ്ങിയത്.
വലിയ പൂമാലയിട്ട് കറുത്ത മഹിന്ദ്ര BE 6 കാറും റെഡ് ഷീറ്റ് കൊണ്ട് മൂടി ഫ്ലാറ്റ്ബെഡ് ട്രക്കിൽ കയറ്റിയ ടൊയോട്ട ഫോർച്യൂണറും ഉൾപ്പെടെ വലിയൊരു വാഹനവ്യൂഹം തന്നെ സംഭവസ്ഥലത്തുണ്ടായിരുന്നു.
യാത്രാതടസം ശ്രദ്ധയിൽപ്പെട്ട പവധാന പൊലീസ് ഉടനടി ഇടപെട്ട് നിയമനടപടികൾ ആരംഭിച്ചു. മഹിന്ദ്ര ഇവി ഉടമയായ മാവൽ സ്വദേശിയെയും കൂട്ടാളിയായ അജയ് സംഭജി യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടാതെ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് ടൊയോട്ട ഫോർച്യൂണർ എസ്യുവികളും ഒരു മഹിന്ദ്ര BE 6 ഉം പൊലീസ് പിടിച്ചെടുത്തു. വിഡിയോ പകർത്തിയ ഫോട്ടോഗ്രാഫർക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹിന്ദ്ര ഈയിടെ വിപണിയിലിറക്കിയ BE 6 എന്ന ഇലക്ട്രിക് എസ്യുവിയുടെ ഡെലിവറി ആഘോഷമാണ് ഒടുവിൽ പൊലീസ് കേസിൽ കലാശിച്ചത്. ഒറ്റ ചാർജിൽ 708 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഈ വാഹനം 19.45 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളത്.