രാജസ്ഥാൻ പൊലീസിലെ അമ്മയുടെ ഔദ്യോഗിക ജീവിതം കണ്ട് വളർന്ന പാരീ ബിഷ്ണോയിക്ക് ചെറുപ്പം മുതലേ മനസിലുറച്ച ആഗ്രഹമായിരുന്നു ജനസേവനം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ അഖിലേന്ത്യാ തലത്തിൽ മുപ്പതാം റാങ്ക് നേടി യു.പി.എസ്.സി പരീക്ഷയിൽ വൻ വിജയം കുറിച്ചത്.
സ്വന്തം സമുദായത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്ന ആദ്യത്തെ വ്യക്തികളിൽ ഒരാളായ പാരീ, നിലവിൽ നോർത്ത് ഈസ്റ്റ് കേഡറിന് കീഴിൽ സിക്കിമിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.
ഫോട്ടോഗ്രാഫർ അങ്കിതിന്റെ 'ഫ്രെയിംസ് ബൈ അങ്കിത്' എന്ന ജനപ്രിയ ഇൻസ്റ്റാഗ്രാം പേജിലൂടെ 2024-ൽ ആണ് പാരീ തന്റെ അനുഭവങ്ങളും സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കുള്ള സന്ദേശവും പങ്കുവെച്ചതെങ്കിലും ആ വീഡിയോ ഇപ്പൾ വീണ്ടും ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ.
സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന്, സാധാരണ വിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി 2019-ൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇവർ ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. പല പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസറായി തിളങ്ങിയ ആദ്യ വനിതകളിൽ ഒരാളായിരുന്നു പാരീയുടെ അമ്മ.
താഴെത്തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും അമ്മയ്ക്ക് സാധിക്കുന്നത് കണ്ടതാണ്, ഫീൽഡ് തലത്തിൽ ജനങ്ങൾക്കായി പ്രവർത്തിക്കാൻ പാരീക്കും പ്രചോദനമായത്.
സിവിൽ സർവീസ് പരീക്ഷ എന്നത് കേവലം അറിവ് മാത്രം അളക്കുന്ന ഒന്നല്ലെന്നും അത് ഒരു വ്യക്തിയുടെ മാനസിക കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരീക്ഷണമാണെന്നും പാരീ വ്യക്തമാക്കുന്നു.
പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള മിടുക്കരായ ഉദ്യോഗാർഥികളെ കാണുമ്പോൾ സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് തുടക്കത്തിൽ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്.
എന്നാൽ യഥാർഥത്തിൽ മത്സരമെന്നത് ആളുകളുടെ മനസിൽ മാത്രമാണെന്നും, പൂർണ മനസോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ചുറ്റുമുള്ള സമ്മർദ്ദങ്ങളിൽ വീണുപോകാതെ സ്വയം വിശ്വസിച്ച് സ്ഥിരതയോടെ പരിശ്രമിച്ചാൽ സിവിൽ സർവീസ് സ്വന്തമാക്കുക എന്നത് കഠിനമായ കാര്യമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥ.