മലയാള സിനിമയിൽ 'വെള്ളം' എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി ശ്രദ്ധ നേടിയ മുരളി കുന്നുംപുറത്തിന്‍റെ ദുരിതാവസ്ഥയും പ്രതിസന്ധികളും വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നു.
ബിസിനസിലും സിനിമ നിർമ്മാണത്തിലും തുടർച്ചയായി നേരിട്ട തിരിച്ചടികൾ തന്‍റെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെക്കുന്നു.
കടുത്ത സാമ്പത്തിക ബാധ്യതകളും ചതികളും തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചുവെന്ന് പറയുന്ന മുരളി, താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് വികാരാധീനനായി സംസാരിക്കുന്നുണ്ട്.
ബിസിനസ് മേഖലയിൽ വിശ്വസിച്ച് കൂടെ പ്രവർത്തിച്ചവരിൽ നിന്നും നേരിട്ട വഞ്ചനകൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്കും കടന്നുവന്നത്.
വെള്ളം എന്ന ചിത്രത്തിന് ശേഷം നിർമ്മിച്ച 'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' എന്നീ ചിത്രങ്ങൾ വലിയ സാമ്പത്തിക പരാജയമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ തന്നെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നുവെന്നും, വിശ്വാസ വഞ്ചനയും ആസൂത്രിതമായ ചതിയുമാണ് തന്‍റെ പരാജയത്തിന് പിന്നിലെന്നും മുരളി ആരോപിക്കുന്നു.
ഏഴ് കോടിയോളം രൂപയുടെ കടബാധ്യതയാണ് ഈ സിനിമകളുടെ പരാജയത്തിലൂടെ ഉണ്ടായതെന്നും, ഇത് ജീവിതം വഴിമുട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കടം നൽകിയവരിൽ നിന്നും കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.
തന്‍റെ കുടുംബത്തോടൊപ്പം ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയാത്ത വിധം മാനസികമായും സാമ്പത്തികമായും തകർന്നുപോയിരിക്കുന്നുവെന്ന് കണ്ണീരോടെ പറയുന്ന മുരളി, തന്നെ ചതിച്ചവർക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
താൻ കാരണം ബുദ്ധിമുട്ടുകൾ നേരിട്ടവരോട് മാപ്പ് പറയുന്നതായും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.