കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ രംഗങ്ങൾ. രജി നഗറിലെ തൃണമൂൽ കോൺഗ്രസ് മമത വിഭാഗം സ്ഥാനാർഥി റബീയുൽ ആലം ചൗധരി തന്‍റെ നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന് വ്യക്തമാക്കി.
മമത ബാനർജിയുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം താൻ തിരുത്തുന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മമത ബാനർജി എന്നോട് സംസാരിച്ചതിന് ശേഷമാണ് ഞാൻ എന്‍റെ തീരുമാനം പുനഃപരിശോധിച്ചതെന്നും റാബിയുൽ ആലം ചൗധരി പറഞ്ഞു.
അതേസമയം നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്.
തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.