വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിൽ ബൈപാസ് ജംഗ്ഷനിൽ കോൺക്രീറ്റ് ചെയ്ത ഭാഗം വാഹനഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന ആവശ്യവുമായി വാഹനയാത്രികർ. കോൺക്രീറ്റ് ബലപ്പെടുന്ന സമയം കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നില്ല. കോൺക്രീറ്റ് ചെയ്ത് ഒരു മാസമായി.
കോൺക്രീറ്റ് ബലപ്പെടുന്നതിന് പരമാവധി മൂന്നാഴ്ച സമയം മതിയെന്നിരിക്കെ ഒരു മാസമാകുമ്പോഴും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ നടപടിയില്ല. കോൺക്രീറ്റ് ചെയ്ത ഭാഗം ഗതാഗതത്തിന് തുറന്നു കൊടുത്തു വേണം ശേഷിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാൻ. അതിനും ഇനി ഒരു മാസം കാലതാമസം വരും.
അതേസമയം മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെയാണ് ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ നടത്തുന്നതെന്ന ആക്ഷേപങ്ങളും ശക്തമാണ്. 20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റിംഗാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. പിന്നീട് അതിനു മുകളിൽ ടാറിംഗ് നടത്തി. അതും നിലനിന്നില്ല.
ഇത്തിരി വട്ടത്തിലുള്ള ഭാഗം ഗതാഗതയോഗ്യമാക്കാൻ ചെലവഴിക്കുന്ന ലക്ഷങ്ങൾക്ക് കണക്കില്ല. അതെല്ലാം തകർന്നതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ലക്ഷങ്ങൾ ചെലവഴിക്കുന്നത്. റോഡ് തകരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് മഴക്കാലത്ത് ഇതിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കാണ്. തുടർച്ചയായി മഴ പെയ്താൽ ഉറവ വെള്ളവും നിറയും. ഇതിന് ശാശ്വത പരിഹാരമുണ്ടാകണം. പാതയോരത്തുകൂടി നിലവിലുള്ള കാന പുനർനിർമിച്ച് മംഗലം പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് പറയുന്നു.