പനങ്ങാട് (എറണാകുളം): കുട്ടിക്കാലത്ത് മാങ്ങയ്ക്കു കല്ലെറിയാൻ കാട്ടിയിരുന്ന കൃത്യമായ ഉന്നമാണ് പിന്നീട് രാഷ്ട്രീയത്തിലും തനിക്കു തുണയായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പഠിച്ച പനങ്ങാട് വിഎച്ച്എസ് സ്കൂളിൽ പൂർവവിദ്യാർഥി സംഘടന നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്കൂളിലേക്ക് വരുമ്പോൾ സഹപാഠികൾക്കൊപ്പം മാങ്ങയ്ക്കു കല്ലെറിയുന്നതിൽ ഞാൻ മിടുക്കനായിരുന്നു. കൂടെയുള്ളവരുടെ ഏറ് മാങ്ങയിൽ കൊള്ളുമ്പോൾ എന്റെ ഏറ് മാങ്ങയുടെ ഞെട്ടിൽത്തന്നെ കൊള്ളുമായിരുന്നു. രാഷ്ട്രീയത്തിലും എന്നെ പിടിച്ചുനിർത്തിയത് ആ ഉന്നം തന്നെയാണ്” മുഖ്യമന്ത്രി പറഞ്ഞു.
തന്റെ സുഹൃത്തും ‘ഓജിസ് കാന്താരി ബാർ’ ഉടമയുമായ ഒ.ജി. സുനിലിന്റെ കുട്ടിക്കാലത്തെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ട കഥയും മുഖ്യമന്ത്രി ഓർത്തെടുത്തു. “ഞങ്ങൾ സ്കൂളിലേക്ക് നടന്നുവരുമ്പോൾ സുനിൽ മുന്നിലൂടെ സൈക്കിളിൽ പോകുന്നത് ഞങ്ങൾക്ക് ഇഷ്ടമില്ലായിരുന്നു.
ഒരിക്കൽ സുനിൽ കടയിൽ കയറിയപ്പോൾ ഞങ്ങൾ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അന്നത്തെക്കാലത്ത് അത് വലിയൊരു സന്തോഷമായിരുന്നു” സദസിൽ ചിരിപടർത്തിക്കൊണ്ട് അദ്ദേഹം ഓർത്തെടുത്തു.
പഴയ സുഹൃദ്ബന്ധങ്ങൾ ഓർത്തെടുത്ത സതീശൻ, താൻ മുഖ്യമന്ത്രിയായത് അധ്യാപകരുടെ ഗുരുകാരുണ്യമെന്നും കൂട്ടിച്ചേർത്തു. വേദിയിലെത്തിയ പരിചയക്കാരുമായും നാട്ടുകാരുമായും സൗഹൃദം പുതുക്കിയ അദ്ദേഹം, സെൽഫിയെടുക്കാൻ എത്തിയവർക്ക് അവസരം നൽകിയാണു മടങ്ങിയത്.