പൂന: മഹാരാഷ്ട്രയിലെ പൂനയിൽ 850 രൂപയ്ക്ക് മാങ്ങ വാങ്ങിയതിനെ ചൊല്ലി ഭാര്യയെ സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് മർദിച്ചു. 850 രൂപ വിലവരുന്ന ഒരു പെട്ടി മാമ്പഴത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഭാര്യയെ മർദിക്കുകയുമായിരുന്നു.
മാമ്പഴം വിൽക്കുന്നയാൾക്ക് പണം നൽകാനായി യുവതി ഭർത്താവിന് ക്യൂ.ആർ കോഡ് ലിങ്ക് അയച്ചുകൊടുത്തു. മാങ്ങയുടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണമായത്. പണം നൽകാൻ ഭർത്താവ് വിസമ്മതിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഭാര്യ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി. ഇതിൽ കോപാകുലനായ ഭർത്താവ് യുവതിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. യുവതിയുടെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ പോലീസ് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് അയച്ചു.