പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള് വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.