കോട്ടയം: ദീപിക വാർത്തയുടെ ഉൾക്കാഴ്ച നൽകുന്ന പത്രമാണെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സത്യം പറയുന്ന ദീപികയില്‍ സത്യത്തിന്റെ പ്രകാശഭാവമാണ് എപ്പോഴും ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ നിര്‍മിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ഹാളിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
പല പത്രങ്ങളും ട്രാക്ക് തെറ്റി ഓടുമ്പോൾ ദീപിക ശരിയായ വഴിയിലൂടെയാണ് മുന്നേറുന്നത്. പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയുള്ള ദീപിക ആശയങ്ങളും വിഷയങ്ങളും മാന്യമായും ബോധ്യപ്പെടുന്ന രീതിയിലും അവതരിപ്പിച്ച് പൊതുജന ജിഹ്വയായി മാറിയിട്ടുണ്ട്. ഒരു ജനസമൂഹത്തിന്റെ അഭിലാഷവും സാക്ഷാത്കാരവുമായിട്ടാണ് ദീപിക പിറന്നത്.
ആരെയും ചതിക്കാത്ത, സത്യം തുറന്നു പറയുന്ന, വാര്‍ത്തയുടെ ഉള്‍ക്കാഴ്ചകൾ നൽകുന്ന ദീപിക എന്നും പുതിയ ചിന്തകള്‍ നല്കുന്നു. ഭാഷ, സാഹിത്യം, സാംസ്കാരികം, ദാര്‍ശനികത എന്നിവ വളര്‍ത്തുന്നതിനൊപ്പം അക്ഷരങ്ങള്‍ക്കും ആശയങ്ങള്‍ക്കും എല്ലാ മതില്‍കെട്ടുകളെയും പൊളിച്ചുകളയാമെന്ന് ദീപിക തെളിയിച്ചതായും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ദീപിക ആരെയും വേദനിപ്പിക്കാറില്ല. എന്നാൽ, മൂല്യങ്ങള്‍കൊണ്ടു ചിലപ്പോള്‍ ചിലരെങ്കിലും വേദനിച്ചിട്ടുണ്ടാകും.
വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങൾ ഗൗനിക്കാതെയും ലാഭനഷ്ടങ്ങൾ നോക്കാതെയുമാണ് ദീപിക മാധ്യമധർമം നിർവഹിക്കുന്നത്. ഈടുറ്റ എഡിറ്റോറിയലുകളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരമായി തുടരുന്ന പ്രബോധനമാണ് ദീപിക നടത്തുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായിരുന്ന പ്രതിഭാശാലിയായിരുന്നു ദീപികയുടെ സ്ഥാപക പത്രാധിപർ നിധീരിക്കല്‍ മാണിക്കത്തനാർ.
ദീപികയിലൂടെ മാണിക്കത്തനാര്‍ എന്നും ഉയിര്ത്തെഴുന്നേല്ക്കുന്നു. അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും നിലനിർത്തുന്നതാണ് ദീപിക കേന്ദ്ര ഓഫീസിൽ സജ്ജമാക്കിയിരിക്കുന്ന പുതിയ ഹാളെന്നും മാര്‍ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു.