മീററ്റിലെ സിവിൽ ലൈൻസ് കോടതി വളപ്പിൽ ഭർത്താവിന്‍റെ ജാമ്യത്തിനായി ഒത്തുകൂടിയ രണ്ട് ഭാര്യമാർ തമ്മിൽ നടന്ന പരസ്യമായ ഏറ്റുമുട്ടൽ വലിയ നാടകീയതയ്ക്കാണ് വഴിവെച്ചത്.
അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് സമാധാനാന്തരീക്ഷം തകർത്ത കേസിൽ അറസ്റ്റിലായിരുന്ന ഫുർഖാൻ എന്നയാളുടെ ജാമ്യ നടപടികൾക്കായി എത്തിയതായിരുന്നു ഭാര്യമാരായ ഷബാനയും ഷഹീനും.
ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഇരുവരും അവരവരുടെ ബന്ധുക്കൾക്കൊപ്പം കോടതിയിലെത്തിയെങ്കിലും, നിസാര കാര്യങ്ങളിൽ തുടങ്ങിയ തർക്കം നിമിഷനേരം കൊണ്ട് നിയന്ത്രണാതീതമാകുകയായിരുന്നു.
കോടതിയുടെ മുന്നിൽ വെച്ച് പരസ്പരം വാക്കേറ്റം തുടങ്ങിയ ഇവർ ഒടുവിൽ ശാരീരികമായി ഏറ്റുമുട്ടാൻ തുടങ്ങി. മുടിയിൽ പിടിച്ചും മർദിച്ചും നടന്ന ഈ പോരാട്ടത്തിനിടെ ഇരുവിഭാഗങ്ങളിലുമായി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
കോടതി നടപടികൾക്കിടയിൽ നടന്ന ഈ അപ്രതീക്ഷിത ആക്രമണം കണ്ടുനിന്നവരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു. പോലീസ് ഉടൻ തന്നെ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ഒടുവിൽ നിയമപരമായ നടപടികളിലൂടെ ഫുർഖാന് ജാമ്യം ലഭിക്കുകയും അയാൾ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ കോടതി വളപ്പിൽ കലാപമുണ്ടാക്കിയതിന് ഫുർഖാന്‍റെ രണ്ട് ഭാര്യമാരെയും അവരുടെ കൂടെയുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കുകയും ചെയ്തതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.