തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയുടെ മാനസികാരോഗ്യനില മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം 17നു പരിശോധിക്കും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചതിനെതുടർന്ന് റിമാൻഡിൽ കഴിയുന്ന പ്രതിയെ അന്ന് മെഡിക്കൽ ബോർഡിനു മുന്പിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനു കോടതി നിർദേശം നൽകി.
ലോട്ടറി ക്ഷേമനിധി ബോർഡിലെ സാന്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീതിന്റെ മാനസികനിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ കോടതി രണ്ടാമതും നോട്ടീസ് അയച്ചു. തുടർന്നു സൂപ്രണ്ട് രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതി അനിൽ കുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതി സംഗീത് മാനസിക രോഗിയായതിനാൽ കസ്റ്റഡിയിൽ നൽകരുതെന്നു പ്രതിഭാഗം വാദിച്ചു. സാന്പത്തിക ക്രമക്കേടു നടത്തിയപ്പോൾ മാനസിക രോഗം ഇല്ലായിരുന്നോ എന്നു പ്രതിഭാഗത്തോടു കോടതി വാക്കാൽ ചോദിച്ചിരുന്നു.
സംഗീതിനെ കസ്റ്റഡിയിൽ ലഭിക്കാത്തതിനാൽ അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഗീതിനെ പരിശോധിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനു നിർദേശം നൽകിയത്. ലോട്ടറി തൊഴിലാളികൾക്ക് അടയ്ക്കാനുള്ള അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്.