കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ 'അക്ഷയ പാത്ര ഫൗണ്ടേഷന്' നൽകിയ അനുമതി തീരുമാനം പുറത്തുവന്ന് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റദ്ദാക്കി സംസ്ഥാന സർക്കാർ. സെപ്റ്റംബർ 11-നാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഹൗറ, പുരുളിയ, പൂർബ മേദിനിപ്പൂർ, നോർത്ത് 24 പർഗാനാസ് എന്നീ ജില്ലകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാനായിരുന്നു ഓഗസ്റ്റ് 21-ന് ഇസ്കോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അനുമതി നൽകിയിരുന്നത്.
എന്നാൽ ഭക്ഷണ വിതരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സർക്കാർ അനുമതി പിൻവലിക്കുകയായിരുന്നു. മുൻപ് കോൽക്കത്തയിലെ സ്കൂളുകളിൽ ഭക്ഷണ വിതരണ ചുമതല ഇസ്കോണിന് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും, കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിന്ന് മുട്ട ഒഴിവാക്കപ്പെടുന്നു എന്നതിനെ ചൊല്ലിയുണ്ടായ വൻ വിവാദങ്ങളെ തുടർന്ന് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയിരുന്നു.
നിലവിൽ 'അന്നാമൃത ഫൗണ്ടേഷൻ' ആണ് കോൽക്കത്തയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നത്. ഇതിനിടെ, മൂന്ന് ആഴ്ചയ്ക്കുള്ളിൽ പോഷകാഹാര പദ്ധതികളുടെ കരാറിൽ വരുത്തിയ പെട്ടെന്നുള്ള മാറ്റങ്ങളെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.