കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. കോട്ടയത്തെ ക്രമക്കേടിൽ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും പരാതി ലഭിച്ചപ്പോൾ തന്നെ നേരിട്ട് പൊലിസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച എക്സൈസ് കമ്മിഷണറെ മന്ത്രി അഭിനന്ദിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങനെയുള്ളവരെ തുറുങ്കിലടയ്ക്കും. ആളുകളുടെ ജീവനും ആരോഗ്യവും തകർത്ത്, ഒരു പങ്ക് ചില ജീവനക്കാർക്കും നൽകി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ല. തെറ്റായ വാർത്തകൾ ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. സമൂഹം തന്നെ വിസിൽ ബ്ലോവേഴ്സ് ആകണമെന്ന് പറഞ്ഞ മന്ത്രി വകുപ്പിനായി 41 പുതിയ വാഹനങ്ങൾ സർക്കാർ നൽകിയതായും അറിയിച്ചു.