ഐസ്വാൾ: മിസോറമിൽ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷം കഠിനതടവ്. നീലാഞ്ജൻ ദാസ്, ദിനേശ് കുമാർ എന്നിവരെയാണു ശിക്ഷിച്ചത്. ബംഗാൾ സ്വദേശിയാണ് നീലാഞ്ജൻ ദാസ്. കുമാർ യുപിക്കാരനാണ്.
2017 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സ്ത്രീയാണ് ക്രൂരബലാത്സംഗത്തിനിരയായത്. രണ്ടു പേർ ചേർന്ന് ഇവരെ ബലാത്സംഗം ചെയ്തശേഷം മുഖത്ത് ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ബലാത്സംഗത്തിനിരയായ സ്ത്രീക്കൊപ്പം രംഗോബി എന്ന സ്ത്രീയുമുണ്ടായിരുന്നു.
അക്രമികളെ കണ്ട രംഗോബി സ്ഥലത്തുനിന്നു രക്ഷപ്പെട്ടെങ്കിലും 11 ദിവസത്തിനകം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇവർ കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. രംഗോബിയുടെ കൊലപാതകത്തിൽ പ്രതിചേർത്തിരുന്ന രണ്ടു ജവാന്മാരെ കോടതി വിട്ടയച്ചു. തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞത്.