വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം.
കൂടാതെ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തിൽ വ്യക്തമാക്കി. സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി.
പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു. സമീപകാലങ്ങളിൽ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർരെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചു വരുന്നത്.