കോൽക്കത്ത: വിശുദ്ധ മദർ തെരേസയുടെ ജീവിതവും പ്രേഷിതപ്രവർത്തനങ്ങളും ദൃശ്യവത്കരിക്കുന്ന ‘മദർ തെരേസ-പ്രോഫറ്റ് ഓഫ് കംപാഷൻ’ എന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി പുറത്തിറങ്ങി.
വിശുദ്ധ മദർതെരേസയുടെ തിരുനാൾ ദിനമായ ശനിയാഴ്ച കോൽക്കത്ത അതിരൂപതയുടെ നേതൃത്വത്തിൽ പാർക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. ഏലിയാസ് ഫ്രാങ്ക് ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ചു.
തുടർന്ന് ആദ്യ പ്രദർശനം നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ ആന്റോ അക്കരയാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഇൻഡോറിലെ ‘ആത്മദർശൻ ടിവി’യുടെ പിന്തുണയോടെയാണ് 66 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പൂർത്തിയാക്കിയത്.
മാധ്യമപ്രവർത്തകനായ ആന്റോ അക്കരയുടെ മദർ തെരേസയോടുള്ള അടങ്ങാത്ത ആദരവാണ് ഈ സംരംഭത്തിനു പിന്നിലെന്ന് ആർച്ച്ബിഷപ് ഡോ. ഏലിയാസ് ഫ്രാങ്ക് പറഞ്ഞു. നിർമാണത്തിന്റെ നിർണായകഘട്ടത്തിൽ കംപ്യൂട്ടറിലെ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടും പിന്മാറാതെ ഈ ദൗത്യം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെ ആർച്ച്ബിഷപ് പ്രശംസിച്ചു.
തനിക്ക് 33 വയസ് മാത്രമുള്ളപ്പോൾ 1995ൽ മദർ തെരേസ നൽകിയ സമഗ്രമായ ഒരു അഭിമുഖമാണ് ഈ യാത്രയുടെ തുടക്കമെന്ന് ആന്റോ അക്കര അനുസ്മരിച്ചു. അതിനുശേഷം അന്താരാഷ്ട്ര റിപ്പോർട്ടിംഗിന്റെ ഭാഗമായി ഇരുപതിലധികം തവണ കോൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. 1997ലെ മദർ തെരേസയുടെ സംസ്കാരച്ചടങ്ങുകൾ ഉൾപ്പടെ, സഭയുമായി ബന്ധപ്പെട്ട നിർണായക ഘട്ടങ്ങളിലെല്ലാം താൻ കോൽക്കത്തയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റി രൂപീകൃതമായി 75 വർഷം തികയുന്ന വേളയിലാണ് ഇത്തരമൊരു ഡോക്യുമെന്റി എന്ന ആശയം താൻ മുന്നോട്ടുവച്ചത്. സഭാധികൃതർ തന്റെ വ്യക്തിപരമായ ഈ സംരംഭത്തിന് പൂർണ സമ്മതം നൽകുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ പൂർണ പിന്തുണ നൽകിയ ഇൻഡോറിലെ ‘ആത്മദർശൻ ടിവി’യോട് കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്യുമെന്ററി പരിചയപ്പെടുത്തിക്കൊണ്ട് ആന്റോ അക്കര കൂട്ടിച്ചേർത്തു.
മദർ തെരേസ ലോകത്തിനുമുന്നിൽ തുറന്നിട്ട കാരുണ്യത്തിന്റെ പ്രവാചക വഴിത്താരയെയാണ് ഈ ഡോക്യുമെന്ററിയിൽ ആഴത്തിൽ വിശകലനം ചെയ്യുന്നത്. കൂടാതെ, മദറിനെതിരേയുണ്ടായ വ്യാജ പ്രചാരണങ്ങളെയും മതപരിവർത്തന ആരോപണങ്ങളെയും ഡോക്യുമെന്ററി വസ്തുതാപരമായി പ്രതിരോധിക്കുന്നു.
1948ൽ പാറ്റ്ന, 1959ൽ ജാർഖണ്ഡ്, 1961ൽ ന്യൂഡൽഹി എന്നിവിടങ്ങളിലെ മദറിന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ അപൂർവദൃശ്യങ്ങളും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യെമൻ, നിക്കരാഗ്വ, ഗാസ, യുക്രെയ്ൻ തുടങ്ങിയ സംഘർഷമേഖലകളിൽ സഭയിലെ കന്യാസ്ത്രീകൾ നടത്തിയ സേവനങ്ങളും ത്യാഗങ്ങളും, പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായിയുടെ അനുഭവങ്ങൾ, മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മദറിനെക്കുറിച്ച് പങ്കുവച്ച ഓർമകൾ എന്നിവയും ഡോക്യുമെന്ററിയിലുണ്ട്.