അടൂർ: കാലിൽ വൃണവുമായി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന വയോധികയ്ക്ക് സംരംക്ഷണമൊരുക്കി മൗണ്ട്സിയോൻ മെഡിക്കൽ കോളജ് പാലിയേറ്റീവ് വിഭാഗം. തുവയൂർ വടക്ക് ചിറക്കരോട്ട് പടി മുണ്ടയത്തിൽ പടിഞ്ഞാറ്റതിൽ ജഗദമ്മ(65)യെയാണ് സംരക്ഷണത്തിനായി മൗണ്ട്സിയോൻ ആശുപത്രിയുടെ പാലിയേറ്റീവ് വിഭാഗം ഏറ്റെടുത്തത്.
വിധവയായ ജഗദമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കടുത്ത പ്രമേഹരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന ജഗദമ്മയുടെ ഇരു കാലിന്റെ പാദവും വിര ലുകളും പഴുത്ത് വൃണമായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ബന്ധുക്കൾ നൽകുന്ന ഭക്ഷണവും കഴിച്ച് ഒറ്റക്കിടപ്പിൽ പരസഹായമില്ലാതെ കിടക്കുകയായിരുന്നു ഇവർ.
ജഗദമ്മയുടെ ഈ ദുരവസ്ഥ മുൻ എറത്ത് ഗ്രാമപഞ്ചായത്തംഗം ബാബുചന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി.സജിയെ അറിയിച്ചു. വീട്ടിലെത്തി ജഗദമ്മയുടെ ദയനീയാവസ്ഥ കണ്ട ബ്ലോക്ക് മെംബർ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് മാനേജിംഗ് ഡയറക്ടർ സാം കലമണ്ണിലുമായി ബന്ധപ്പെട്ടു.
ഇന്നലെ രാവിലെ മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രി പാലീയേറ്റീവ് വിഭാഗം അധികൃതരെത്തി ജഗദമ്മയെ ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. സജി, പഞ്ചായത്തംഗം റോസമ്മ ഡാനിയേൽ, ഏറത്ത് പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബദറുന്നീസ, പാലിയേറ്റീവ് നഴ്സ് ദീപ, മുൻ ഗ്രാമപഞ്ചായത്തംഗം ബാബു ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ രാമചന്ദ്രൻ പിള്ള, ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഗദമ്മയെ ഏറ്റെടുത്തത്.