മംഗളൂരു: കേരളത്തിനുപിന്നാലെ കർണാടകയിലും മഴക്കെടുതി രൂക്ഷമാകുന്നു. തീരദേശ ജില്ലകളിലും കുടകിലും പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പ്രധാന റോഡുകൾ മുങ്ങുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മഴ കനത്തതോടെ ദക്ഷിണ കന്നഡയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
കുന്ന് ഇടിഞ്ഞുവീണ് മൂന്നു മരണം
ശിവമോഗ ജില്ലയിലെ തീർഥഹള്ളി ഗാന്ധിനഗറിൽ ഇന്നലെ പുലർച്ചെ 2.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കെട്ടിടനിർമാണ തൊഴിലാളികളായ കൊപ്പൽ ഗംഗാവതി സ്വദേശി മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഷെഡ്ഡിലുണ്ടായിരുന്ന 25 തൊഴിലാളികളിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബൽത്തങ്ങാടി താലൂക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. മുൻഡാജെ - ധർമസ്ഥല റൂട്ടിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. നെരിയയിൽ സംരക്ഷണഭിത്തി തകർന്ന് വീടുകളിലേക്ക് വെള്ളം കയറി. മുൻഡാജെ, ഉജിരെ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. പുത്രബെയിലു, ലൈല എന്നിവിടങ്ങളിൽ തോടുകൾ കരകവിഞ്ഞതിനെത്തുടർന്ന് ബൽത്തങ്ങാടി - കില്ലൂര് റോഡിൽ ഗതാഗതം മുടങ്ങി.
റെയിൽ ട്രാക്കിൽ കൂറ്റൻ പാറകൾ
മൈസൂരു റെയിൽവേ ഡിവിഷനിലെ യെദകുമാരി - ശിരിബാഗിലു സ്റ്റേഷനുകൾക്കിടയിലുള്ള ആരെബെട്ടയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് ബംഗളൂരുവിനെ മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
തുടർച്ചയായി പെയ്യുന്ന മഴ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകൾക്കുപുറമെ ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.