Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത പറഞ്ഞു.
ഏതാലായും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം: ലസിത പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ധാർമികമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂവെന്നും പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പറഞ്ഞു. എന്തുകൊണ്ടാണ് മുകേഷിനെ സിപിഎം പുറത്താക്കാത്തതെന്നും അബിൻ ചോദിച്ചു. പീഡനത്തിന്റെ തീവ്രത അളക്കുന്ന മെഷീനുമായി ഇറങ്ങിയവരാണ് ഞങ്ങളെ ധാർമികത പഠിപ്പിക്കാൻ വരുന്നതെന്നും അബിൻ കുറ്റപ്പെടുത്തി.
പത്മകുമാറിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല ഇപ്പോഴും ജില്ലാ സെക്രട്ടറിയേറ്റ് അംഗമല്ലേ അദ്ദേഹം. മാധ്യമങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല.
രാഹുലിനെതിരെ അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
Movies
ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്.
അവാർഡ് കൊടുത്തതിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും പ്രഖ്യാപന ശേഷം അത് പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും മുകേഷ് പറഞ്ഞു. ദേശീയ അവാർഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുകേഷ്.
"ജൂറി അവാർഡ് അനൗൺസ് ചെയ്യുന്നതു വരെ നമുക്ക് അഭിപ്രായം പറയാം. അനൗൺസ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടരുത്. അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം സംസാരിച്ചിട്ട് കാര്യമില്ല. നമ്മുടെ തീരുമാനമായിരിക്കില്ല ജൂറിയുടെ തീരുമാനം.
ഉർവശിക്കും വിജയരാഘവനുമെല്ലാം അവാർഡ് കൊടുക്കണം എന്ന് പറയാമെന്നല്ലാതെ, അതിൽ ഒന്നും സംഭവിക്കില്ല. അടുത്ത വർഷം ഇതിലും ഗംഭീരമായിട്ട് വരണം എന്ന് ചിന്തിക്കുന്നതായിരിക്കും നല്ലത്. ജൂറിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതിൽ മാറ്റം വരില്ല എന്ന് മനസിലാക്കുക.
കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നുകരുതി അത് മാറ്റിക്കൊടുക്കണം എന്ന് പറയാൻ പറ്റില്ലല്ലോ. നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ പറയാം. മലയാളി എന്ന നിലയിൽ എല്ലാ അവാർഡുകളും കേരളത്തിന് കിട്ടണമെന്നാണ് ആഗ്രഹം.
മലയാളത്തിൽ ആർക്കൊക്കെ അവാർഡ് കിട്ടി എന്ന് നോക്കി, അവരെ വിളിച്ച് അഭിനന്ദിക്കുന്നത് എന്റെ ശീലമാണ്. അവാർഡ് കിട്ടാത്തവരെ വിളിച്ച് ഇതിൽ പ്രതികരിക്കണം, പൊട്ടിത്തെറിക്കണം എന്ന് പറയുന്നത് ശരിയല്ല.''
Movies
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താനുൾപ്പടെയുള്ള കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് നടനും എംഎൽഎയുമായ മുകേഷ്.
അസുഖബാധിതനായി കിടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രം പങ്കുവച്ചായിരുന്നു മുകേഷിന്റെ അനുശോചന കുറിപ്പ്.
‘‘ആദരാഞ്ജലികൾ... ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്.. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.
അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’’മുകേഷ് കുറിച്ചു.
വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷാനവാസ്. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.