കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 142 അടിയില്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്. കോട്ടയം കാരിത്താസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസും സംയുക്തമായി കരുതലായി കാരിത്താസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആശുപത്രിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്‍റെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള നിലപാട് മുന്‍കാലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 142 ല്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ല. ഇതാണ് കേരളത്തിന്‍റെ നിലപാട്.
ഡാമിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലമാണ്. അതിനാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളുള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ഇക്കാര്യങ്ങള്‍ ഒന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല.
ഡാം സുരക്ഷാ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഡിസംബര്‍ 31നു മുന്പു നടത്തേണ്ട കാര്യമായിരുന്നു പക്ഷേ, അതു നടന്നിട്ടില്ല. ബേബി ഡാമിന്‍റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം നിരാശാജനകമാണ്.
142 അടിയായി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിനും കൂടി അനുകൂലമായി സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്ന നിലപാടാണ്. അതിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ രണ്ടും സംസ്ഥാനങ്ങള്‍ക്കും അവകാശമില്ല. അതിനാല്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ തീര്‍പ്പ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
കേരളത്തിന്‍റെ താത്പര്യം സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തി സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഉറച്ച നിലപാട് സ്വീകരിക്കും. ബുധനാഴ്ച തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ യോഗം ചേര്‍ന്നു.
തമിഴ്‌നാടിനു ആവശ്യമായ ജലം കൊടുക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാര്‍ പ്രശ്‌നം സമന്വയമായി പരിഹരിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. കേരളത്തിന്‍റെ ആശങ്ക സുപ്രീംകോടതിയെ കൃത്യമായി അറിയിച്ചശേഷം പരിഹാരമുണ്ടാക്കും.
കേരളം ആവശ്യപ്പെടുന്ന പ്രതിനിധി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ വേണം. മുമ്പുണ്ടായിരുന്ന ശിവരാജനെ കേരളവുമായി ആലോചിക്കാതെ മാറ്റി പുതിയ ആളെ നിയമിച്ചു. ഇത് കേരളത്തിനു അംഗീകരിക്കാവുന്നതല്ലെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു. അങ്ങനെയാണ് കേരളത്തിന്‍റെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കേന്ദ്രം ഒരു പാനല്‍ നല്‍കിയത് അതില്‍ നിന്നുമാണ്.
മുഖ്യമന്ത്രിയുമായും വകുപ്പു തലത്തിലും കൂടിയാലോചിച്ച് ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്പെഷല്‍ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ദാസിനെ കേരള പ്രതിനിധിയായി നിയമിച്ചതെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.