കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.
കണ്ണൂരില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചിരുന്ന മുല്ലപ്പള്ളി നിലവില്‍ കെ. സുധാകരന് കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു തീരുമാനിക്കുമെന്നാണ് അറിയാനുള്ളത്.
കെ. സുധാകരനെ അനുനയിപ്പിക്കാന്‍ അദ്ദേഹം പറയുന്ന മറ്റൊരാള്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയേക്കും. അങ്ങനെ വന്നാല്‍ സുധാകരനുമായി അത്ര നല്ല ബന്ധമില്ലാത്ത മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സാധ്യത കുറവാണ്.
എംപിമാര്‍ മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനം എടുത്ത ഹൈക്കമാന്‍ഡ് മറ്റ് മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നാണ് അറിയാനുള്ളത്.
കെപിസിസി പ്രസിഡന്റായിരിക്കേ മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു നേതൃത്വത്തെ അറിയിച്ച് മത്സരരംഗത്തുനിന്നും സ്വയം ഒഴിഞ്ഞുനിന്നയാളാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.
മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ഇതിനകം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട് കണ്ണൂരിനു പുറമേ നാദാപുരം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേർ ഉയർന്നിരുന്നു. ഇതില്‍ കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും നാദാപുരത്ത് കെ.എം. അഭിജിത്തും സീറ്റുറപ്പിച്ചുകഴിഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചാല്‍ മലബാറില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്കു വലിയ സ്വീകാര്യത ലഭിക്കുമെന്ന വാദവും പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. ഈഴവ സമുദായത്തിന്റെ പിന്തുണയ്ക്കു മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.