ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന ആരോപണവുമായി മോഡലും ആക്ടിവിസ്റ്റുമായ റിയാ ആഹിർ രംഗത്തെത്തി. മുംബൈയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് അക്കൗണ്ടിലെ സബ്സ്ക്രിപ്ഷൻ ഫീച്ചർ അപ്രതീക്ഷിതമായി തടസപ്പെട്ടതെന്നും, പുതിയ ഉപയോക്താക്കൾക്ക് അക്കൗണ്ട് ഫോളോ ചെയ്യാൻ സാധിക്കുന്നില്ലെന്നും റിയ വ്യക്തമാക്കി.
സോഷ്യൽ മീഡിയയുടെ മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ 27-കാരിയായ റിയ, കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയ 'പാർട്ടി' എന്ന പഴയ സിനിമയിലെ രംഗം പോസ്റ്റ് ചെയ്തതാണോ ഈ നടപടിക്ക് പിന്നിലെന്ന് സംശയം പ്രകടിപ്പിച്ചു.
കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ടതും പോലീസ് നടപടിയെ വിമർശിക്കുന്നതുമായ സമാന ഉള്ളടക്കങ്ങൾക്ക് ഇൻസ്റ്റാഗ്രാം നിയന്ത്രണമേർപ്പെടുത്തുന്നതായി മറ്റു പലരും പരാതിപ്പെടുന്നുണ്ട്.
രാജ്യത്തെ ഐടി നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില പോസ്റ്റുകൾ നീക്കം ചെയ്തതെങ്കിലും കൃത്യമായ കാരണം പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടില്ല. ഇത് ഇന്ത്യയിൽ പ്രതിഷേധ പോസ്റ്റുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും നേരെ സോഷ്യൽ മീഡിയ കമ്പനികൾ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു.
മുമ്പ് ദാദറിലെ ശിവജി പാർക്കിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ ചാടിവീണ് വാഹനം തടഞ്ഞുനിർത്തിയ സംഭവത്തോടെയാണ് റിയാ ആഹിർ ശ്രദ്ധ നേടുന്നത്.
വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നത് ഒഴിവാക്കാനും അവരെ മോചിപ്പിക്കാനും പോലീസിനോട് ധൈര്യത്തോടെ ആവശ്യപ്പെട്ട റിയയുടെ അന്നത്തെ ഇടപെടൽ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. റിയയുടെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഭിന്നമായ പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ കമ്പനിയുടെ നടപടി നീതികേടാണെന്നും മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് മാറേണ്ടി വരുമെന്നും ഒരു വിഭാഗം ആളുകൾ മുന്നറിയിപ്പ് നൽകുമ്പോൾ, റിയ വെറും വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ശ്രമിക്കുകയാണെന്നും പഴയ സംഭവത്തിന്റെ ജനപ്രീതി മുതലാക്കാൻ നോക്കുകയാണെന്നും വിമർശിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.