വത്തിക്കാൻ സിറ്റി: അനുകന്പയും സഹാനുഭൂതിയും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ-മുസ്ലിം സൗഹൃദത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാനിലെ മതാന്തര സൗഹാർദത്തിനുള്ള കാര്യാലയവും ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത് സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
‘ആധുനികകാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും’ എന്ന പ്രമേയം മുൻനിർത്തിയായിരുന്നു സംവാദ പരിപാടി. സംവാദത്തിനായി തെരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും ഇതു പാർശ്വവത്കരിക്കപ്പെട്ട വികാരങ്ങളല്ല; മറിച്ച്, ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും യഥാർഥ മനുഷ്യജീവിതം നയിക്കാനുള്ള കാഴ്ചപ്പാടുകളുമാണെന്നും മാർപാപ്പ പറഞ്ഞു.
മനുഷ്യന്റെ അനുകമ്പയും സഹാനുഭൂതിയും ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കാനുള്ള ആഹ്വാനമാണെന്നു പറഞ്ഞ മാർപാപ്പ, ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക ശ്രദ്ധയും സഹായവും അർഹിക്കുന്നുവെന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ വാക്കുകളും ഉദ്ധരിച്ചു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തിൽ അന്യംനിന്നു പോകുന്നു. സാങ്കേതിക മുന്നേറ്റങ്ങൾ ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും നിസംഗതയിലേക്ക് നമ്മെ തള്ളിവിടുകയാണ്. ഇത് ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണ്. അതിനാൽ, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവർക്ക് ശബ്ദം നൽകുക, നിസംഗതയെ ഐക്യദാർഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വങ്ങൾ ക്രൈസ്തവ-ഇസ്ലാം മതങ്ങൾ ഒരുമിച്ച് ഏറ്റെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിലും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിലും ജോർദാൻ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെയും മാർപാപ്പ അനുസ്മരിച്ചു.
ചടങ്ങിൽ വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും പങ്കെടുത്തു.