തിരുവനന്തപുരം: എസ്ഐആറിനു ശേഷം അന്തിമവോട്ടർപട്ടിക പുറത്തുവരുന്പോൾ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ നാലിരട്ടി വർധന.
ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 64,394 വോട്ടർമാരാണുണ്ടായിരുന്നതെങ്കിൽ, എസ്ഐആറിനു ശേഷം ഇന്നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ എണ്ണം 2,23,558 ആയി.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കേൽക്കർ എല്ലാ ആഴ്ചയും വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പ്രധാന പരാതികളിലൊന്ന് പ്രവാസികൾക്കു വോട്ടു ചേർക്കാൻ കഴിയുന്നില്ലെന്നായിരുന്നു. വിദേശത്ത് ജനിച്ച പ്രവാസികളുടെ മക്കൾക്കു ജനനസ്ഥലം രേഖപ്പെടുത്തുന്നതിലെ സാങ്കേതികതടസമായിരുന്നു പ്രതിസന്ധി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ഇക്കാര്യം നേതാക്കൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. ദീപിക ഇക്കാര്യം പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു. വൈകിയെങ്കിലും ഇതു പരിഹരിച്ചതോടെയാണ് ഇത്രപേർക്ക് വോട്ടു ചേർക്കാനായത്.