ഓണത്തിന് മലയാളിയെപ്പോലെ ബഹുസ്വരതയുണ്ട്. പൂവും കായും വളവും വിളയും പാട്ടും നൃത്തവും സൂര്യനും വെയിലും പൂക്കളും മഴയും കാറ്റും എല്ലാം കൂടിച്ചേരുന്നതാണ് ഓണം. ഓണത്തിന് സൗന്ദര്യമുണ്ട്. അതുപോലെ മലയാളിയുടെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ഒരോണസൗന്ദര്യമുണ്ട്.
ഓണത്തിലെ ബഹുസ്വരതമലയാളിക്ക് ഐക്യവും സഹിഷ്ണുതയുമുണ്ട്. ഒരു ട്രെയിനിലോ ബസിലോ സഞ്ചരിക്കുമ്പോൾ, സിനിമാ തിയറ്ററിൽ സിനിമ കാണാനിരിക്കുമ്പോൾ തൊട്ടടുത്തുള്ളവനെ നമ്മൾ സഹോദരനെപ്പോലെയാണ് പരിഗണിക്കുന്നത്. അവന്റെ ജാതിയോ മതമോ തിരക്കുന്നില്ല. നാട്ടിൽ വെള്ളം പൊങ്ങിയാൽ നാം സാഹോദര്യം വീണ്ടും പ്രകടിപ്പിക്കും. വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കാൻ തയാറാകുന്ന വ്യവസായികളും സാമൂഹ്യപ്രവർത്തകരുമുള്ള നാടാണിത്. എവിടെയാണ് ഇതുപോലെ സാമൂഹ്യബോധമുള്ള, സ്ത്രീകളെ സംരക്ഷിക്കുന്ന ജനതയുള്ളത്! ഇപ്പോൾ സ്ത്രീകൾക്ക് പിങ്ക് ബസും പ്രിയദർശിനി സൗജന്യയാത്രയും അനുവദിച്ചിരിക്കുന്നു. ഓരോ മലയാളിയും ഒരു മാവേലിയെ മനസിൽ സൂക്ഷിക്കുന്നു. എപ്പോൾ വേണമെങ്കിലും ‘പാതാള’ത്തിലേക്കു പോയേക്കാവുന്ന ദുർഘടസന്ധിയെ അവൻ വലംവയ്ക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ, തൊഴിൽ പ്രശ്നങ്ങൾ, കുടുംബസംഘർഷങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും അപ്പോഴും അവൻ കുടുംബത്തിനും സ്നേഹിതർക്കും വേണ്ടി അധ്വാനിക്കുന്നു, സന്തോഷിക്കുന്നു.
മലയാളിയുടെ മാവേലിത്തം
എല്ലാവരും സമന്മാരാകില്ല, ഒരിക്കലും. ആ സങ്കല്പം ഉട്ടോപ്യയാണ്; നടക്കാത്ത സ്വപ്നം. ആളുകൾക്കു വേറിട്ട അഭിരുചിയും ചിന്തയും മത്സരബുദ്ധിയും ഉള്ളിടത്തോളം കാലം സമത്വം ഉണ്ടാകുകയില്ല. സമത്വം വിപ്ലവത്തിലൂടെ വരികയില്ല. ഇത് മഹാതത്വജ്ഞാനി ബർട്രാൻഡ് റസൽ നിരീക്ഷിച്ചിട്ടുണ്ട്. റസൽ പറഞ്ഞത്, ഒരു വിപ്ലവത്തിൽ കുറേപ്പേർ പുറത്താക്കപ്പെടുകയോ മരിക്കുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നു. അവരുടെ കൂട്ടത്തിൽ കഴിഞ്ഞിരുന്നവരുംകൂടി ഉൾപ്പെട്ട സമൂഹത്തിലാണ് വിപ്ലവം നയിച്ചവർ പിന്നീട് താമസിക്കുന്നത്. ഒരു വിഭാഗത്തിന് അപമാനവും ദുഃഖവും നഷ്ടവുമുള്ളപ്പോൾ അവർ അസന്തുഷ്ടരായിരിക്കും. അതു പരിഹരിക്കാനാകുകയില്ല. അങ്ങനെ സമൂഹം വീണ്ടും അസ്വസ്ഥതകളിലേക്കു നീങ്ങും. മറ്റൊരു പ്രതിവിപ്ലവം അവിടെനിന്ന് ആരംഭിക്കുന്നു. വിപ്ലവത്തിനു കാരണമായ വസ്തുത എന്താണോ അതിലേക്കുതന്നെ സമൂഹം താമസിയാതെ എത്തിച്ചേരുന്നു. അതേസമയം, ഒരു സുന്ദരസ്വപ്നത്തിന്റെ പിന്നാലെ പോകുക എന്നത് നമ്മുടെ കാല്പനികവും അനുഷ്ഠാനപരവുമായ അവസ്ഥയാണെന്ന് തിരിച്ചറിയുക. നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. തുമ്പിയെക്കുറിച്ച് കവിതകൾ എഴുതാം. ഒരാകാശം ഇളംനീല കലർന്ന വെണ്മയിൽ വെട്ടിത്തിളങ്ങുന്നത് ആഘോഷത്തിന് അർഥം നൽകുകയാണ്.
സമത്വം: സ്വപ്നവും യാഥാർഥ്യവും
മനുഷ്യർക്കു പാപിയാകാതിരിക്കാൻ കഴിയില്ല എന്ന വിലപ്പെട്ട ആശയത്തെ കൈവിടാനൊക്കില്ല. എപ്പോഴെങ്കിലും ഒരു ജീവിയെ വേദനിപ്പിക്കാത്തവർ, ഉപദ്രവിക്കാത്തവർ ആരുമുണ്ടാകില്ല. മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുമെങ്കിലും, സംസാരിക്കാനും ചലിക്കാനും ശേഷിയില്ലാതെ ശയ്യയിൽ ആശ്രയം തേടുന്ന അവരുടെ മനസിലെ നൂറുകൂട്ടം ആശങ്കകളും നഷ്ടപ്പെടുന്ന പ്രതീക്ഷകളും അവസാനിക്കാത്ത വേദനകളും മക്കൾക്ക് പരിഹരിക്കാനാകുകയില്ല. അവരുടെ മനസിലൂടെ എന്തൊക്കെയാണു കടന്നുപോകുന്നതെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോ? ഇതൊക്കെ പാപമായി നമ്മെ പിന്തുടരും. നീരസം പുറത്തു പ്രകടിപ്പിക്കാതിരിക്കാനുള്ള ഔചിത്യമാണോ അവരുടെ മൗനത്തിലൂടെ സംക്രമിക്കുന്നത്? മക്കൾ പാപം ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു. മക്കൾക്ക് ആരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുകയില്ല. ഈ യാഥാർഥ്യത്തിന്റെ മുറിവായ കൂടിച്ചേരുന്നതിനു മുമ്പ് നാം പ്രസാദത്തിലേക്കു കുതിക്കുകയാണ്. നമ്മെ വലയം ചെയ്ത പരിമിതികളെ മറികടന്ന് ഒരു ഓണത്തല്ല്, ഓണക്കളി, വള്ളംകളി, ഓണസദ്യ നമ്മെ എവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. പുതുവസ്ത്രവും പുഞ്ചിരിയും സിനിമയും സാധനങ്ങളും നമുക്ക് അവകാശപ്പെട്ട മാവേലിത്തമാണ്. നമ്മളിലാണ് മാവേലി. നമ്മളിലാണ് സഹോദരൻ. നമ്മളിലാണ് മതമൈത്രി.