തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം ഉയർന്നുവരുന്ന കാൻസർ രോഗികളുടെ എണ്ണം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും രോഗബാധിതരായി സാന്പത്തികമായും മാനസികമായും തളരുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി (നിപ്പോ) പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എച്ച്. കുര്യന്റെ സ്മരണാർഥം തീരദേശമേഖലകളിൽ നടപ്പാക്കുന്ന സ്നേഹതീരം ഉൾപ്പടെ അഞ്ചു പുതിയ കാൻസർ പ്രതിരോധ പദ്ധതികൾക്കു ചടങ്ങിൽ തുടക്കംകുറിച്ചു.
അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ രോഗനിർണയം മുൻകൂട്ടി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനങ്ങളിലുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങൾ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ് അഭിപ്രായപ്പെട്ടു.
കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു.
റീറൈറ്റ് ദ കാൻസർ സ്റ്റോറി പദ്ധതിയുടെ ഉദ്ഘാടനം കല്യാണ് ഗ്രൂപ്പ് സ്ഥാപകൻ ടി.എസ്. കല്യാണരാമൻ നിർവഹിച്ചു.
കാൻസർ നിർധന-സന്പന്ന വ്യത്യാസമില്ലാതെ കുടുംബങ്ങളെ തകർക്കുന്നുവെന്നും അഞ്ചു ലക്ഷത്തിലധികം ആളുകളിലേക്ക് കാൻസർ നിർണയ സൗകര്യങ്ങളെത്തിച്ച സ്വസ്തി ഫൗണ്ടേഷന്റെ സേവനം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ എം.എൽ.എ, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ആശംസ നേർന്നു. സ്വസ്തി ഫൗണ്ടേഷന്റെ സ്വപ്നപദ്ധതിയായ ആശുപത്രി നിർമാണത്തിനായി സ്ഥലംവിട്ടുനൽകാമെന്ന് ശിവജി ഗ്രൂപ്പ് ചെയർമാൻ ശിവജി ജഗന്നാഥൻ പ്രഖ്യാപിച്ചു.