ന്യൂഡൽഹി: രാജ്യത്തു യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളിലും അയോധ്യ സംഭാവനക്കൊള്ളയിലും രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തീരുമാനം.
ദേശീയതലത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ കഴിയുന്ന നിരവധി വിഷയങ്ങളുണ്ടെങ്കിലും പ്രധാനമായും വിദ്യാർഥിവിഷയങ്ങളിലും അയോധ്യ സംഭാവനക്കൊള്ളയിലും ശ്രദ്ധയൂന്നാനാണു കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നലെ ചേർന്ന പ്രവർത്തകസമിതിയോഗം തീരുമാനിച്ചത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ ശ്രദ്ധാകേന്ദ്രമാക്കി രാജ്യമെമ്പാടുമുള്ള യുവാക്കളെ ആകർഷിക്കാനാണ് പുതിയ നീക്കം. ഇതിനായി രാജസ്ഥാനിലെ കോട്ട, ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ഉത്തർപ്രദേശിലെ പ്രയാഗ്രാജ് എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി വിജയകരമായി നടപ്പിലാക്കിയ വിദ്യാർഥിസംവാദ പരിപാടിയായ ഛാത്രോം കീ ഗൂഞ്ജ് (വിദ്യാർഥികളുടെ പ്രതിധ്വനി) തുടരാൻ പ്രവർത്തകസമിതിയോഗം തീരുമാനിച്ചു.
രാജ്യത്തെ എണ്ണൂറിലധികം ഗ്രാമങ്ങളിലും നഗരങ്ങളിലും ഛാത്രോം കീ ഗൂഞ്ജ് നടത്തുമെന്നും ഇതിൽ പല നഗരങ്ങളിലും രാഹുലെത്തുമെന്നും പ്രവർത്തകസമിതി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസ് നടത്തിയ മിന്നൽ പ്രതിഷേധം വിദ്യാർഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർണായകമായെന്നും അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ വർഷകാലസമ്മേളനം പ്രതിപക്ഷത്തെ സംബന്ധിച്ചു പൂർണ വിജയമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അയോധ്യ സംഭാവനത്തട്ടിപ്പ് വിഷയത്തിൽ ബൂത്ത്, ഗ്രാമ, പഞ്ചായത്ത് തലങ്ങളിൽ വിഷയത്തിൽ പ്രതിഷേധം നടത്തണമെന്ന് എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്കും പ്രവർത്തകസമിതി നിർദേശം നൽകി.
അരുണാചലിലെ ചൈനീസ് നുഴഞ്ഞുകയറ്റം, മണ്ഡലപുനർനിർണയം എന്നീ വിഷയങ്ങളിലും ചർച്ച നടന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ നടത്തിയ പരിപാടിക്കുശേഷമുണ്ടായ ശുദ്ധീകരണ വിവാദത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രവർത്തകസമിതി ആവശ്യപ്പെട്ടു. പ്രവർത്തകസമിതിയിലെ മുതിർന്ന നേതാക്കളും കോൺഗ്രസ് മുഖ്യമന്ത്രിമാരുമുൾപ്പെടെ 88ലധികം പേരാണ് നാലു മണിക്കൂറിലേറെ നീണ്ട യോഗത്തിൽ പങ്കെടുത്തത്.