Kerala
കൊച്ചി: എറണാകുളം കുന്നുവഴിയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബൽ ഷേക്ക് (30 ), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് ആയിരുന്നു ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വിൽപ്പന നടത്തി അന്ന് തന്നെ ബംഗാളിലേക്ക് മടങ്ങിപ്പോകും. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
Kerala
ആലുവ: എറണാകുളത്ത് ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സിൻപൂര് ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് അഞ്ചിനും ഏപ്രിൽ 23നും ഇടയിലാണ് സംഭവം.
കുറുമശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെ 25 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.
ചെങ്ങമനാട് , ആലുവ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, സിപിഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.