തിരുവനന്തപുരം: പ്രകൃതിക്ഷോ ഭവും ശക്തമായ മഴയും മൂലം സംസ്ഥാനത്ത് 67.44 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി മന്ത്രിസഭാ വിലയിരുത്തൽ. പ്രാഥമിക കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 23,537 കർഷകരെ പ്രകൃതിക്ഷോഭം നേരിട്ടു ബാധിച്ചതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കാർഷിക വിളകൾക്കു നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ഹെക്ടർ (രണ്ടര ഏക്കർ) നെൽകൃഷി നശിച്ചാൽ തുച്ഛമായ 13,500 രൂപ മാത്രമാണ് കർഷകനു നഷ്ടപരിഹാരമായി ലഭിക്കുന്നത്. വർധിപ്പിച്ച നഷ്ടപരിഹാരത്തുകയുടെ മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കും.
കഴിഞ്ഞ ദിവസങ്ങളിലായി 1,882 ഹെക്ടർ കൃഷിയിടങ്ങളാണു നശിച്ചത്. എല്ലാ ജില്ലകളിലെയും കാർഷിക മേഖലയെ നാശനഷ്ടം ബാധിച്ചു. കൂടുതൽ നാശനഷ്ടം നെൽകൃഷിക്കും വാഴകൃഷിക്കുമാണ്. സംസ്ഥാനത്തെ ആകെ സാന്പത്തിക നഷ്ടത്തിന്റെ ഏകദേശം 80 ശതമാനത്തിലധികവും ഈ രണ്ടു വിളകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
കൂടുതൽ കൃഷിനഷ്ടം ആലപ്പുഴ (13.05 കോടി) ജില്ലയിലാണ്. തുടർന്ന് വയനാട് (12.96 കോടി), പത്തനംതിട്ട (9.37 കോടി), മലപ്പുറം (7.88 കോടി), എറണാകുളം (4.96 കോടി) ജില്ലകളാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. 5,303 കർഷകർ ബാധിക്കപ്പെട്ട പത്തനംതിട്ടയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ ദുരിതമനുഭവിച്ച ജില്ല.
മലപ്പുറം ജില്ലയിൽ 7.88 കോടിയുടെ നഷ്ടമുണ്ടായി. വാഴകൃഷിക്കും നെൽകൃഷിക്കുമാണ് കൂടുതൽ നഷ്ടം.
എറണാകുളം ജില്ലയിൽ 4.96 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ നെല്ല്, വാഴ, ജാതി, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിളകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കണ്ണൂർ (3.38 കോടി), കോട്ടയം (3.28 കോടി), ഇടുക്കി (3.27 കോടി), കൊല്ലം (2.94 കോടി), കോഴിക്കോട് (2.74 കോടി) ജില്ലകളിലും ഗണ്യമായ നഷ്ടമുണ്ടായി. തിരുവനന്തപുരം (1.72 കോടി), കാസർഗോഡ് (1.04 കോടി), തൃശൂർ (69.62 ലക്ഷം), പാലക്കാട് (17.38 ലക്ഷം).