ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ചികിത്സയിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയുമായി ദമ്പതികൾ. എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചുകയറിയ സൂചിയുടെ വേദന തിന്നാണ് കുട്ടി ഒരു വർഷം കഴിച്ചുകൂട്ടിയത്.
കോഴിക്കോട് സ്വദേശി വിനീഷ്, ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജു ദമ്പതികളുടെ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വൈകയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്.
കുട്ടി ജനിച്ചത് കഴിഞ്ഞവർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ജനിച്ച് രണ്ടാം ദിവസം കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എൻഐസിയുവിൽ കഴിയുന്നതിനിടെ കുട്ടിയുടെ വാരിയെല്ലിന്റെ ഭാഗത്ത് ചെറിയ തടിപ്പ് അനുഭവപ്പെട്ടതായി മാതാപിതാക്കൾ പറയുന്നു. ഇക്കാര്യം ഡോക്ടർമാരെ അറിയിക്കുകയും പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് പരാതി.
തുടർന്ന് ഒരു വർഷത്തിലേറെയായി കുട്ടി വേദന സഹിച്ച് കഴിയുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. 2026 ജൂലൈയിൽ വയറിന്റെ ഭാഗത്ത് വേദന കൂടിയതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ സൂചി തറച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി സൂചി പുറത്തെടുത്തു.
സംഭവത്തിൽ ഒരു മാസം മുന്പ് ഗാന്ധിനഗർ പൊലിസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.