മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് ആറുവരെ 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡൽഹി ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾ മുംബൈയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
അതേസമയം പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരായ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി പ്രഖ്യാപിച്ച ഹർത്താൽ മഹാരാഷ്ട്രയിൽ ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
അതേസമയം പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന സംഘടനകളുടെ പ്രക്ഷോഭം ഡൽഹിയിൽ കൂടുതൽ കരുത്താർജിക്കുകയാണ്. ജന്തർ മന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്ക് ചുറ്റും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.