International
കാഠ്മണ്ഡു: മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിൽ മരണം 579 ആയി. വിദേശികളടക്കം രണ്ടായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ടിബറ്റൻ അതിർത്തിയിൽ രൂപംകൊണ്ട തടാകം ഏതു നിമിഷവും തകരാമെന്ന് നേപ്പാൾ അധികൃതർ മുന്നറിയിപ്പു നൽകി. ഇതു വീണ്ടും മിന്നൽപ്രളയത്തിനു കാരണമാകുമെന്നാണ് ആശങ്ക.
ബുധനാഴ്ച റസുവ ജില്ലയിലാണു മിന്നൽപ്രളയമുണ്ടായത്. മധ്യനേപ്പാളിലൂടെ കുതിച്ചൊഴുകിയ പ്രളയജലം സർവവും തുടച്ചുനീക്കി. ആയിരക്കണക്കിനു വീടുകളും ഒട്ടേറെ റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളിലേക്കു ഗതാഗതം പുനഃസ്ഥാപിക്കാൻ 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ ഇന്ത്യയോടും ചൈനയോടും നേപ്പാൾ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മൂന്നു ഡസനിലേറെ പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്.
രക്ഷാപ്രവർത്തനം മൂന്നാം ദിവസവും അവിരാമം തുടരുകയാണ്. തകർന്ന റോഡുകളും പാലങ്ങളും രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണു രക്ഷാദൗത്യം മുന്നേറുന്നത്. 15,000ത്തിലേറെ സുരക്ഷാ സൈനികർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ഇതുവരെ 4500 പേരെ രക്ഷപ്പെടുത്തി. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്.
എട്ടു ജില്ലകളിലാണ് മിന്നൽപ്രളയം നാശം വിതച്ചത്. ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള ചിത്വൻ ജില്ലയിൽനിന്നു മാത്രം 233 മൃതദേഹം കണ്ടെടുത്തു. നേപ്പാളിലെ മിക്ക മേഖലകളിലും ആശുപത്രിമോർച്ചറികൾ മൃതദേഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. മിന്നൽപ്രളയമുണ്ടായ റസുവയിൽനിന്ന് 200 കിലോമീറ്റർ അകലെനിന്നു വരെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ബിഹാറിൽ ഗണ്ഡക് നദിയിൽനിന്നു വ്യാഴാഴ്ച നാലു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. നേപ്പാളിൽനിന്ന് ഒഴുകിയെത്തിയതാണ് ഇവയെന്നാണു നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ടിബറ്റിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. 558 പേരെ കണ്ടെത്താനുണ്ട്.
85 ഇന്ത്യക്കാരുൾപ്പെടെ 129 വിദേശ ടൂറിസ്റ്റുകളെ വിവിധ മേഖലകളിൽനിന്നു രക്ഷപ്പെടുത്തിയെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. 36 രാജ്യങ്ങളിലെ 575 വിനോദസഞ്ചാരികളാണു മിന്നൽപ്രളയത്തിൽ കാണാതായത്.
International
കാഠ്മണ്ഡു: മോർച്ചറികൾ നിറഞ്ഞ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ സങ്കടക്കാഴ്ചയായി നേപ്പാൾ. കാണാതായവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ അപ്പുറത്തുനിന്നുമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തുന്നത്.
റസുവ, നുവാക്കോട്ട് ജില്ലകളിൽനിന്നു കാണാതായവരുടെ മൃതദേഹങ്ങൾ ചിത്വാൻ, തനഹുൻ, നവാൽപരാസി, ഗൊർഖ തുടങ്ങിയ ജില്ലകളിൽനിന്നാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിത്വാനിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതോടെ ഇവിടെ മോർച്ചറി സംവിധാനം പോരാതെയായി.
ഇതോടെ ഭരത്പുരിൽ അധികൃതർ താത്കാലിക സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. റസുവ, നുവകോട്ട്, ഗോർഗ തുടങ്ങിയ ജില്ലകളിൽനിന്ന് കാണാതായവരുടെ മൃതദേഹങ്ങൾ തെരഞ്ഞ് ബന്ധുക്കൾ ചിത്വാനിലേക്ക് ഒഴുകിയെത്തുകയാണ്. ചിത്വാനിലെ ആശുപത്രികളിൽ 50 മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ കഴിയും.
താത്കാലിക മോർച്ചറികളിൽ ഏകദേശം 250 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽനിന്നു പൊഖാരയിലേക്കു കൂടുതൽ മൃതദേഹങ്ങൾ എത്തിച്ചതോടെ ഇവിടെയും മോർച്ചറി സംവിധാനത്തിന്റെ പരിധി കഴിഞ്ഞു.
ഇവിടെ ആകെ 88 മൃതദേഹങ്ങൾ മാത്രമാണു സൂക്ഷിക്കാൻ കഴിയുക. എന്നാൽ തനാഹുൻ, ഗോർഖ, നവാൽപരസി ഈസ്റ്റ്, ധാഡിംഗ് എന്നിവിടങ്ങളിൽനിന്ന് ആകെ 93 മൃതദേഹങ്ങൾ പൊഖാരയിലേക്കു കൊണ്ടുവന്നതായി പറയുന്നു.
തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ അനിശ്ചിതമായി സൂക്ഷിക്കാൻ കഴിയില്ലെന്നും ബന്ധുക്കളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മറവുചെയ്യാൻ അധികൃതർ തയാറെടുക്കുകയാണെന്നും കാസ്കി പോലീസ് മേധാവി നബിൻ കാർക്കി പറഞ്ഞു.
Kerala
കൊച്ചി: കൊച്ചിയിൽനിന്നു നേപ്പാളിലെത്തിയ 38 അംഗ സംഘം നാളെ പുലർച്ചെ മടങ്ങിയെത്തും. ഇന്നു വൈകുന്നേരം ഗൊരഖ്പുരിൽനിന്നു ബംഗളൂരു വഴി വിമാന മാർഗമാണ് ഇവർ കൊച്ചിയിലേക്കു മടങ്ങുന്നത്.
സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് യാത്ര ഏകോപിപ്പിച്ച കൊച്ചിയിലെ ട്രാവൽ ഹബ് ഏജൻസി അധികൃതർ അറിയിച്ചു.
കൊച്ചിയിൽനിന്ന് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24നാണു റോഡ് മാർഗം കാഠ്മണ്ഡുവിലേക്കു തിരിച്ചത്. അവിടെനിന്നു പൊക്രയിലേക്കു പോകാനിരുന്ന ഇവർ മിന്നൽപ്രളയത്തെത്തുടർന്നു പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
Kerala
തൃശൂർ: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സർക്കാർ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതിനാൽ മലയാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകം ക്രോഡീകരിക്കാൻ കഴിഞ്ഞിട്ടില്ല. നോർക്കയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
ആകെ 1500 പേർ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണു നിലവിലെ വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി നേരിട്ടു ബന്ധപ്പെടുമെന്നും അവർക്ക് ആവശ്യമായ സാധനങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
പൊന്നാനി: നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളികളും ഉള്‍പ്പെട്ടതായി സ്ഥിരീകരണം.
പൊന്നാനി സ്വദേശികളായ ശ്രീധരന് അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന് അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്.
പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. പ്രളയമുണ്ടായ റസുവയില്നിന്നാണ് നാലംഗ കുടുംബം അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്.
ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്.കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും നൗഷാദലി എംഎല്‍എ പറഞ്ഞു.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയദുരന്തത്തെക്കുറിച്ചുള്ള സാമൂഹികമാധ്യമ കുറിപ്പിലെ ഡ്രാമ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്ത്. പരാമർശത്തിനു പിന്നാലെ തരൂരിനെതിരേ വൻ വിമർശനമുയർന്ന സാഹചര്യത്തിലാണു വിശദീകരണവുമായി രംഗത്തെത്തിയത്.
ഡ്രാമ എന്ന പദത്തിന് നാടകം എന്നു മാത്രമല്ല അർഥമുള്ളതെന്നും തീവ്രമായ പ്രതികൂല ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥയെയോ സംഭവപരമ്പരകളെയോ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്നും തരൂർ വ്യക്തമാക്കി.
എന്നാൽ, എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാക്ക് തെരഞ്ഞെടുക്കേണ്ടിയിരുന്നില്ലെന്നും അതിൽ ഖേദിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് തരൂർ ഇക്കാര്യത്തിൽ വിശദീകരണം നടത്തിയത്.
നേപ്പാളിലെ മിന്നൽപ്രളയത്തിനു പിന്നാലെ തരൂർ പങ്കുവച്ച കുറിപ്പാണു വിവാദങ്ങൾക്ക് തുടക്കമിട്ടത്. മലനിരകളിൽ സംഭവിച്ച ഇത്രയും വലിയൊരു ഡ്രാമയെക്കുറിച്ചും അതിനുകാരണമായ മഹാദുരന്തത്തെപ്പറ്റിയും തികച്ചും അജ്ഞനായിട്ടാണ് താൻ ഇന്നലെ കാഠ്മണ്ഡുവിലേക്കു വിമാനം കയറിയതെന്നാണു തരൂരിന്റെ ആദ്യപോസ്റ്റ്.
ഡ്രാമയെന്ന വാക്ക് വിവാദമായതിനു പിന്നാലെയാണു വിശദീകരണം.
Viral
നേപ്പാളിലെ രസൂവയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയം ഹിമാലയൻ പർവ്വതനിരകളിൽ രൂപപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
ഉയർന്ന മലനിരകളിൽ നിന്നുള്ള മഞ്ഞുപാളികളും പാറക്കെട്ടുകളും ഭോട്ടെ കോശിയുടെ പോഷകനദിയായ ലെൻഡെ ഖോലയിലേക്ക് ഇടിഞ്ഞുവീണതാണ് മിനിറ്റുകൾക്കകം താഴ്വരയിൽ പ്രളയമുണ്ടാക്കിയത്.
ഉയർന്ന താപനില കാരണം മുൻപ് മഞ്ഞുവീഴ്ച മാത്രം നടന്നിരുന്ന അയ്യായിരത്തിലധികം മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ പോലും ഇപ്പോൾ മഴ പെയ്യുന്നത് ഇത്തരം ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു.
ഇത് മലഞ്ചെരിവുകളുടെ ഉറപ്പ് ഇല്ലാതാക്കുകയും ചെറിയ ഉരുൾപൊട്ടലിനെപ്പോലും വൻ നാശനഷ്ടമുണ്ടാക്കുന്ന ജലപ്രവാഹമാക്കി മാറ്റുകയും ചെയ്യുന്നു. ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലെ ഗ്ലേഷിയറുകൾ റെക്കോർഡ് വേഗതയിൽ ഉരുകിത്തീരുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ ഏഷ്യയിലെ പ്രധാന നദികളുടെ സ്രോതസായ ഈ മഞ്ഞുപാളികളുടെ നാശം ഭാവിയിൽ കൂടുതൽ പ്രവചനാതീതമായ ദുരന്തങ്ങൾക്ക് വഴിവെക്കും.
Viral
നേപ്പാളിൽ കനത്ത നാശം വിതച്ച് ആർത്തലച്ചെത്തിയ പ്രളയത്തിനിടയിൽ, ജീവൻ പണയം വെച്ച് നേപ്പാൾ സൈന്യം നടത്തിയ അതിസാഹസികമായ ഒരു രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടുന്നു.
കരകവിഞ്ഞൊഴുകുന്ന പ്രളയജലത്താൽ പൂർണമായും ഒറ്റപ്പെട്ടുപോയ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിയ യുവാവിനെ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ച് സാഹസികമായി എയർലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
നാലുപാടും അണപൊട്ടിയൊഴുകുന്ന വെള്ളത്തിനും പ്രളയ അവശിഷ്ടങ്ങൾക്കും നടുവിൽ രക്ഷയ്ക്കായി താൻ ധരിച്ചിരുന്ന ടീ-ഷർട്ട് ഉയർത്തിക്കാട്ടി സഹായ അഭ്യർഥന നടത്തുകയായിരുന്നു ഈ യുവാവ്.
പ്രതികൂല കാലാവസ്ഥയും ശക്തമായ ജലപ്രവാഹവും വെല്ലുവിളി ഉയർത്തിയെങ്കിലും, കൃത്യസമയത്ത് ആകാശമാർഗം എത്തിയ നേപ്പാൾ ആർമിയുടെ രക്ഷാസംഘം ഇയാളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
പ്രതിസന്ധികൾ എവിടെയുണ്ടോ അവിടെ നേപ്പാൾ സൈന്യമുണ്ടാകുമെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് സൈന്യം ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
മധ്യ നേപ്പാളിൽ പെട്ടെന്നുണ്ടായ പ്രളയം വൻ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഭോട്ടെ കോശി നദിയിൽ രാവിലെയോടെ പെട്ടെന്നുണ്ടായ ജലനിരപ്പ് ഉയർച്ച തീരദേശ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്തെറിഞ്ഞു.
വൻതോതിലുള്ള കൃഷിനാശത്തിനും ഗതാഗത തടസങ്ങൾക്കും പുറമെ നിരവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രസുവ മേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത്. ഇവിടെ നൂറിലധികം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നാനൂറോളം പേരെ കാണാതായതായാണ് വിവരം.
പ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതോടെ അതിർത്തി മേഖലകളിലെ വാർത്താവിനിമയ-വൈദ്യുതി ബന്ധങ്ങളും പൂർണമായും വിച്ഛേദിക്കപ്പെട്ടു. കരമാർഗമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ ഹെലികോപ്റ്ററുകൾ മാത്രമാണ് ഇപ്പോൾ ഏകോപിത രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വൻതോതിലുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളിലും പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Viral
ഹിമാലയൻ അതിർത്തി പ്രദേശങ്ങളെ പ്രകമ്പനം കൊള്ളിച്ച് ഉണ്ടായ ഭീകരമായ പ്രളയത്തിനു കാരണം ചൈനീസ് ഭാഗത്തെ അപകടാവസ്ഥയിലുള്ള അണക്കെട്ട് തകർന്നതാണെന്ന നേപ്പാളിന്റെ ആരോപണം ചൈന ശക്തമായി തള്ളി.
ഈ വാദം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ നേപ്പാളിലെ ചൈനീസ് എംബസി, ഇത്തരം ദുരന്തമുഖങ്ങളിൽ പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ പ്രധാനം സംയുക്തമായ രക്ഷാപ്രവർത്തനവും സഹകരണവുമാണെന്ന് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 26-ന് നേപ്പാളിന്റെ അതിർത്തിക്കുള്ളിലുണ്ടായ ശക്തമായ ഹിമാനീപതനമാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇതിനെത്തുടർന്ന് രൂപപ്പെട്ട കൂറ്റൻ ചെളിപ്രവാഹം ഗൈറോംഗ്-രസുവഗധി അതിർത്തി മേഖലയിലുടനീളം വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയായിരുന്നു.
വരാനിരുന്ന അപകടത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയില്ലെന്ന നേപ്പാളിന്റെ ആക്ഷേപവും ചൈന നിഷേധിച്ചു. ഉയർന്ന ഹിമാലയൻ നിരകളിൽ നിന്ന് വലിയ അളവിൽ മഞ്ഞും പാറക്കല്ലുകളും ഇടിഞ്ഞ് ലെൻഡെ കോല നദീതടത്തിലേക്ക് പതിച്ചതാണ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ വിനാശകരമായ പ്രളയമായി മാറിയത്.
തുടക്കത്തിൽ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനമാണ് ദുരന്തത്തിന് കാരണമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, മഞ്ഞുമല തകർന്നു വീഴുമ്പോഴുണ്ടായ പ്രകമ്പനമാണ് ഉപകരണങ്ങളിൽ രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു.
ഈ മലവെള്ളപ്പാച്ചിലിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ ഭൂരിഭാഗവും കൈലാസ മാനസസരോവർ യാത്രയിലായിരുന്ന ഇന്ത്യൻ തീർഥാടകരും അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണ്.
കനത്ത മഴയും ദുർഘടമായ മലയോര പാതകളും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിലും നേപ്പാളും ചൈനയും സൈന്യത്തെയും വിദഗ്ദ്ധ രക്ഷാസേനകളെയും വിന്യസിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
നദികളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി ഇരു രാജ്യങ്ങളിലെയും അധികൃതർ മേഖലയിൽ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
International
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർഥാടകരെ കാണാതായതായി സ്ഥിരീകരിച്ച് സദ്ഗുരു. കൈലാസ മാനസസരോവർ തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
പ്രളയസമയത്ത് ഇവർ ഗൈറോംഗ് ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നു. ഇമിഗ്രേഷൻ ഓഫീസിന് മുകളിലേക്ക് പ്രളയജലം പതിക്കുന്നതിന്റെയും നാശം വിതയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും ഗൈറോംഗ് ടൗണും ഇമിഗ്രേഷൻ കെട്ടിടവും പൂർണ്ണമായും വെള്ളത്തിനടിയിലായതായും സദ്ഗുരു അറിയിച്ചു.
ഇമിഗ്രേഷൻ ഓഫീസിൽ ഉണ്ടായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. യാത്ര പുറപ്പെട്ട 21 ഗ്രൂപ്പുകളിലായുള്ള 495 പേർ സുരക്ഷിതമായി മടങ്ങിയെത്തിയതായും 743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും തുടരുന്നതായും സദ്ഗുരു വ്യക്തമാക്കി.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. 105 ഇന്ത്യക്കാരടക്കം 400ഓളം പേരെ കാണാനില്ല. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയമാണ് കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു.
സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
നേപ്പാൾ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയാറാണെന്നും മോദി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.