തിരുവനന്തപുരം: റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നതു പരിഗണനയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്.
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐയിൽ നിന്നു പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് ലഭിക്കുന്നത്. അതിന്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരുന്നു.
ഓഗസ്റ്റ് 25ന് നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്കു നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉത്പന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നു.
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.