ഒരു പുസ്തകം ഓർമ വരുന്നു. വളരെ മുമ്പു വായിച്ചതാണ്. അമേരിക്കയിലെ ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ജോർജ് സോണ്ടേഴ്സിന്റെ നോവലാണത്. ‘ലിങ്കൺ ഇൻ ദ ബാർഡോ’ (Lincoln in the Bardo). പൂനയിലെ ഓഷോ ആശ്രമത്തിനു പുറത്തുള്ള ഒരു തെരുവുപുസ്തകക്കച്ചവടക്കാരന്റെ ശേഖരത്തിൽനിന്നു വാങ്ങിയതാണത്. ഒന്നുരണ്ടു താളുകൾ മറിച്ചുനോക്കിയപ്പോൾ ഏറെ കൗതുകം തോന്നി. സോണ്ടേഴ്സിന്റെ കഥകളൊന്നും അതിനുമുമ്പ് വായിച്ചിരുന്നില്ല. അതിനാൽത്തന്നെ ഈ എഴുത്തുകാരനിലേക്ക് കടക്കാൻ ഒരു ‘മുൻവിധി’ എന്നെ അനുവദിച്ചതുമില്ല. എങ്കിലും രണ്ടും കല്പിച്ച് ഞാനത് വാങ്ങിച്ചു; ആ രാത്രിതന്നെ വായിച്ചു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കൺ ഇൻ ദ ബാർഡോ’. അദ്ദേഹത്തിന്റെ പതിനൊന്നു വയസുള്ള മൂന്നാമത്തെ മകൻ വില്ലി ലിങ്കൺ 1862ൽ ടൈഫോയ്ഡ് പിടിച്ച് ദാരുണമായി മരിക്കുന്നു. ജോർജ് ടൗണിലെ ഓക്ഹിൽ സെമിത്തേരിയിൽവച്ചായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്. എന്നാൽ, ചടങ്ങുകൾക്കുശേഷം എല്ലാവരും മടങ്ങിപ്പോയിട്ടും ലിങ്കൺ അവിടെനിന്നു പോയില്ല. ശവപ്പെട്ടി പല പ്രാവശ്യം തുറന്ന് മകന്റെ ശരീരം ആ പിതാവ് വീണ്ടും വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു. തീവ്ര വൈകാരികതയോടെയാണ് സോണ്ടേഴ്സ് ആ രംഗം അവതരിപ്പിക്കുന്നത്. പിതൃ-പുത്ര ബന്ധത്തിന്റെ ആഴം വായനക്കാരുടെ ഹൃദയത്തെക്കൂടി വല്ലാതെ മുറിപ്പെടുത്തുന്നുണ്ട്. അതു വായിച്ച് ഞാൻ കരഞ്ഞുപോയി. പുസ്തകം വായിച്ചു കരയുന്ന സന്ദർഭങ്ങൾ എന്റെ വായനയിൽ കുറവാണ്. എങ്കിലും കരഞ്ഞു.
നോവൽ പിന്നെയും ഏറെദൂരം സഞ്ചരിക്കുന്നുണ്ട്. ടിബറ്റൻ മതവിശ്വാസപ്രകാരം, മരിച്ചവരുടെ ആത്മാക്കൾ എത്തിച്ചേരുന്ന ‘ബാർഡോ’ എന്ന ഇടത്താവളത്തെക്കുറിച്ചും അവിടെ തന്റെ പ്രിയപ്പെട്ട മകനെ കാണാനെത്തുന്ന ലിങ്കണെക്കുറിച്ചും പിതാവിനെ കാത്തിരിക്കുന്ന വില്ലിയെക്കുറിച്ചുമെല്ലാം സോണ്ടേഴ്സ് സങ്കടഭാഷയിലാണ് എഴുതുന്നത്. അതുകൊണ്ടുതന്നെ ഒരുടഞ്ഞ ശംഖിന്റെ തേങ്ങൽ വായനയിലുടനീളം ഉയർന്നുകേൾക്കാനാകും.
മഴ മണക്കുന്ന ഒരു സന്ധ്യക്കാണ് ജാപ്പനീസ് എഴുത്തുകാരൻ കവാബാത്തയുടെ ‘ബ്യൂട്ടി ആൻഡ് സാഡ്നെസ്’ (Beauty and Sadness) വായിച്ചുതുടങ്ങുന്നത്. പ്രക്ഷുബ്ധമായിരുന്നു ആ രാവ്. തുവർത്തി തീരാത്തത്ര മഴ. അലറി വീശുന്ന കാറ്റിൽ മേഘദുന്ദുഭിയുടെ മുഴക്കം. ഭയം തോന്നാതിരുന്നില്ല. വായിക്കുന്നത് കവാബാത്തയെയാണ്. അപകടകാരിയായ ഒരെഴുത്തുകാരൻ. എഴുതിയതത്രയും വന്യമായ ചരമരേഖകൾപോലെയാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. നോവലിലെ നായകൻ ‘ഒക്കി’ ഒരെഴുത്തുകാരനാണ്. അയാൾ ഭഗ്നപ്രണയത്തിന്റെ മുറിവുകളും പേറി കിയോട്ട എന്ന സ്ഥലത്തെത്തുന്നു. പതിനഞ്ചു വയസുണ്ടായിരുന്ന ‘ഒട്ടോക്കി’ എന്ന പെൺകുട്ടിയെ പ്രണയിച്ചു നശിപ്പിച്ച ഓർമകളും പേറിയാണ് അയാൾ അവിടേക്കെത്തുന്നത്. ഓട്ടോക്കിയെ അയാൾക്കു വീണ്ടും കാണണം.
എല്ലാം തുറന്നുപറഞ്ഞ് അവൾക്കു മുമ്പിൽ കുമ്പസാരിക്കണം. അവൾക്കൊപ്പം ശിഷ്ടകാലം ജീവിക്കണം. അതാണ് ഒക്കിയുടെ ആഗ്രഹം. അയാൾ കിയോട്ടയിലെ ഒരു ഹോട്ടലിൽ താമസിച്ച് ഒട്ടേക്കിയെ ടെലിഫോണിൽ ബന്ധപ്പെടുന്നു. അവളുടെ ശബ്ദം ദുഃസ്വപ്നങ്ങൾ തുടരെ കാണുന്ന ഒരാളുടെ നരച്ച ശബ്ദം പോലെ വിവർണമായിരുന്നു. വാക്കുകൾക്കൊന്നും വ്യക്തതയുണ്ടായിരുന്നില്ല. അവളുടെ ശബ്ദം പതിയെ ഗദ്ഗദമായി മാറുന്നത് ഒക്കി അറിയുന്നു.
താൻ നശിപ്പിച്ച അവളുടെ ജീവിതം അവളെ കടുത്ത മനോവിഭ്രാന്തിയിൽ എത്തിച്ചുവെന്നും അവളിൽ പിറന്ന തന്റെ കുഞ്ഞ് അകാലത്തിൽ മരിച്ചുവെന്നും അവളിപ്പോൾ പ്രശസ്തയായൊരു ചിത്രകാരിയാണെന്നും ഒക്കി പിന്നീട് അന്വേഷിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിൽ ‘കീക്കോ’ എന്നൊരു പെൺകുട്ടി, ഒട്ടോക്കിയുടെ ചിത്രമെഴുത്തിലുള്ള ആരാധന മൂത്ത് അവൾക്കൊപ്പം താമസിക്കാനെത്തുന്നു. ഒട്ടോക്കിക്കൊപ്പം പാർപ്പുറപ്പിച്ച അവൾ പതിയെ ഒട്ടോക്കിയുടെ ജീവിതത്തിലേക്കും അതുവഴി അവളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിച്ച ഒക്കിയിലേക്കുമെത്തുന്നു. അതവളെ കടുത്ത ഭയസംഭ്രമങ്ങളിലേക്കും പകയിലേക്കുമെത്തിക്കുന്നു. ഒക്കിയെയും അയാളുടെ കുടുംബത്തെയും നശിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഒട്ടോക്കിയോട് അവൾ പറയുന്നു.
പക്ഷേ, അതിൽനിന്നു പിന്മാറണമെന്ന് ഒട്ടോക്കി അവളോട് അഭ്യർഥിക്കുന്നുണ്ടെങ്കിലും അവളതു കേട്ട മട്ട് കാണിക്കുന്നില്ല. അവൾ ഒട്ടോക്കി വരച്ച ചിത്രങ്ങളുമായി ആദ്യം ഒക്കിയിലേക്കും പിന്നീട് അയാളുടെ മകനിലേക്കുമെത്തുന്നു. കീക്കോയുടെ സാന്നിധ്യം ഒക്കിയിൽ ആശ്വാസവും മകനിൽ പ്രണയവുമായി മാറുന്നു. അതവൾ പതിയെ മുതലെടുക്കുന്നു. നോവലിന്റെ ഒന്നാംഘട്ടം അങ്ങനെ പര്യവസാനിക്കുകയാണ്. രണ്ടാം ഘട്ടത്തിലാണ് കവാബാത്തയുടെ പ്രതിഭ നിറഞ്ഞാടുന്നത്. വിസ്താരഭയത്താൽ ഞാനതിലേക്ക് കടക്കുന്നില്ല. ചിലത് നിരന്നുനിവർന്ന് അലറുന്നത് വായനക്കാർ അതേ നോവോടെ അനുഭവിക്കേണ്ടതാണ്.
പകൽവെട്ടത്തിൽ റാന്തൽവിളക്ക് കത്തിച്ചുപിടിച്ച് ആളുകളുടെ മുഖത്തേക്ക് ഡയോജനിസ് നോക്കുംപോലെയാണ് ചില എഴുത്തുകാർ വായനക്കാരുടെ ഹൃദയത്തിലേക്കു നോക്കുന്നത്. എനിക്കകമേ അവരോട് വല്ലാത്തൊരിഷ്ടമാണ്. എനിക്കിന്നും പൊരുത്തപ്പെടാനാകാത്ത ഒരു നോവൽരംഗമുണ്ട്. ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസി’ൽ. ആർക്കും വേണ്ടാത്തവനെപ്പോലെ, എല്ലാവരാലും വെറുക്കപ്പെട്ട്, പട്ടിണികിടന്ന് മരിക്കുന്ന ഗ്രഗർ സാംസയെന്ന കീടത്തെ ഉപേക്ഷിച്ച് സാംസയുടെ കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് ഉല്ലാസയാത്ര പോകുന്ന രംഗത്തോടെയാണ് നോവൽ അവസാനിക്കുന്നത്. ഒരു പ്രാണൻ പിടഞ്ഞുതീരുന്നത് കണ്ടുകൊണ്ട് രക്തബന്ധമുള്ളവർക്ക് എങ്ങനെ ഉല്ലാസയാത്രയ്ക്കു പോകാൻ കഴിയുന്നു എന്നതാണ് എന്നെ ഏറെ അസ്വസ്ഥപ്പെടുത്തുന്നത്. അതെന്നെ ഇന്നും വേദനിപ്പിക്കുന്ന ഒരു രംഗമാണ്. കാലമിത്ര കഴിഞ്ഞിട്ടും ഉള്ളിൽ നൊന്തുനൊന്തിരിക്കുന്ന വേദനയാണ് സാഹിത്യം എന്നുപറഞ്ഞത് ബോദ്ലയർ അല്ലേ?