ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രംഗങ്ങൾ; ചരിത്രം കണ്ട ഏറ്റവും സാഹസികവും നാടകീയവുമായ സൈനികനീക്കം, അതാണ് ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്! നാലായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച്, മറ്റൊരു രാജ്യത്തിന്റെ അതീവസുരക്ഷയുള്ള വിമാനത്താവളത്തിനുള്ളിൽ ബന്ദിയാക്കിയ 106 പേര രക്ഷപ്പെടുത്താൻ ഇസ്രയേൽ കമാൻഡോകളുടെ മിന്നൽപ്പോര്; നടന്നത്, ഉഗാണ്ടയിൽ, അതേ ശത്രുക്കളെ കൊന്നുതിന്നിരുന്നുവെന്ന് പറയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരി ഈദി അമീൻ എന്ന കൊടുംക്രൂരന്റെ നാട്..!
അന്പതു വർഷം മുന്പുനടന്ന ദൗത്യത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ അതീവ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുയാണ് ജർമൻ മാധ്യമമായ വെൽറ്റ്. വെൽറ്റ് നൽകിയ ഔദ്യോഗിക അഭ്യർഥനയെത്തുടർന്ന്, ദൗത്യത്തിന്റെ അന്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ജർമൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമിൽ നിന്നുള്ള രഹസ്യരേഖകൾ പരസ്യപ്പെടുത്തിയത്.
1977 ഏപ്രിലിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ (ഐഡിഎഫ്) തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് മാത്രം കടുത്ത സുരക്ഷാനിർദേശങ്ങളോടെ വ്യക്തിപരമായി വിതരണം ചെയ്ത 109 പേജുകളുള്ള ഹീബ്രു ഭാഷയിലുള്ള ബുക്ക്ലെറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ബുക്ക്ലെറ്റ് ലഭിക്കുന്ന ഓഫീസർ, തന്റെ യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥർക്കോ പുറത്തുള്ളവർക്കോ ഇതു കൈമാറാൻ പാടില്ല എന്ന കർശനമായ വിലക്കോടെയായിരുന്നു നൽകിയിരുന്നത്.
ഭീതിയുടെയും അതിജീവനത്തിന്റെ 90 മിനിറ്റ്
1976 ജൂൺ അവസാനത്തോടെയാണ് ടെൽ അവീവിൽ നിന്ന് പാരീസിലേക്ക് ഏഥൻസ് വഴി പറന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് എഎഫ് 139 പാലസ്തീൻ-ജർമൻ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത്. 248 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിൽ, ഇസ്രേലികളല്ലാത്തവരെ വിട്ടയച്ചു. എന്നാൽ, ഇസ്രേലികളെയും വിമാനത്തിലെ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. നൂറിലധികം വരുന്ന ഇവരെ രക്ഷിക്കാൻ ഇസ്രേലി കമാൻഡോകൾ നടത്തിയ, ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന അതീവ രഹസ്യദൗത്യത്തിന്റെ അണിയറക്കഥകൾ, അതിന്റെ ആസൂത്രണം തുടങ്ങിയവ കമാൻഡോ ഓപ്പറേഷനുകൾക്കുള്ള ഗൈഡ് ആയി മാറി.
കമാൻഡോകൾ തയാറാക്കിയ രക്ഷാപ്രവർത്തന പ്ലാനിനെ നാലു ഘട്ടങ്ങളായാണു തിരിച്ചിരുന്നത്. ഒന്നാം ഘട്ടം- പഴയ ടെർമിനൽ കെട്ടിടം സുരക്ഷിതമാക്കാൻ ഒരു സിംഗിൾ എയർക്രാഫ്റ്റ് ആദ്യം റൺവേയിൽ ഇറക്കുക. രണ്ടാം ഘട്ടം - ബാക്കിയുള്ള സൈനികരെ വിമാനത്താവളത്തിൽ ഇറക്കി റൺവേയും എയർപോർട്ടും പൂർണമായി നിയന്ത്രണത്തിലാക്കുക. മൂന്നാം ഘട്ടം ബന്ദികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുക. നാലാം ഘട്ടം- എല്ലാവരുമായി സുരക്ഷിതമായി അവിടെനിന്നും തിരികെ പറക്കുക.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തസഹോദരൻ, യോനാഥൻ നെതന്യാഹുവിന്റെ നേരിട്ടുള്ള കമാൻഡിനു കീഴിലുള്ള സയറത് മത്കൽ എന്ന എലൈറ്റ് യൂണിറ്റിലെ മുപ്പത്തിനാല് പ്രമുഖ സൈനികരാണ് ആദ്യ ഘട്ടത്തിനു നിയോഗിക്കപ്പെട്ടത്. ഉഗാണ്ടൻ ഏകാധിപതി ഈദി അമീൻ ഉപയോഗിക്കുന്നതുപോലെയുള്ള കറുത്ത മെഴ്സിഡസ് 220 ഡി കാറിലും രണ്ട് ലാൻഡ് റോവറുകളിലുമാണ് ഇവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിലേക്ക് നീങ്ങിയത്. ഈദി അമീൻ വരുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉഗാണ്ടൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം.
രണ്ടാം ഘട്ടത്തിൽ 152 സൈനികരാണ് പങ്കെടുത്തത്. മുൻപ് യോം കിപ്പുർ യുദ്ധത്തിൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുത്ത സോവിയറ്റ് നിർമിത ബിടിആർ-152 വാഹനങ്ങളും പ്യൂഷോ ലൈറ്റ് ട്രക്കുമാണ് ഇവർ ഉപയോഗിച്ചത്. പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരും മെഡിക്കൽ സംഘവും ഈ ദൗത്യത്തിനൊപ്പം ഉണ്ടായിരുന്നു.