കണ്ണൂർ: ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ പട്ടികയും മന്ത്രിയുടെ കുറിപ്പുമടക്കം ചോർത്തി സ്റ്റേ സന്പാദിക്കുന്നതുമായി ബന്ധപ്പെട്ട ഉപജാപക സംഘം സെക്രട്ടേറിയറ്റിൽ സജീവമെന്നു സൂചന.
ട്രഷറി വകുപ്പിൽ ഒഴിവുള്ള സ്ഥലങ്ങളിലേക്കു ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പട്ടിക ചോർത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വഴി (കെഎടി) സ്റ്റേ സന്പാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രി നൽകിയ കുറിപ്പും ചോർന്നിരുന്നു.
ട്രഷറിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം നടത്താനായി തയാറാക്കിയ പട്ടികയാണു ചോർത്തിയത്. ജില്ലാ ട്രഷറി ഓഫീസർ, ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക.
ട്രഷറി ഡയറക്ടറുടെ ഇ-ഓഫീസ് സംവിധാനത്തിൽനിന്നാണു ഫയൽ ചോർന്നത്. ഇ-ഓഫീസ് ഫയലിന്റെ സ്ക്രീൻ ഷോട്ട് ഒരു ഔദ്യോഗിക സർവീസ് സംഘടന തങ്ങളുടെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ സ്ക്രീൻ ഷോട്ട് രേഖയായി കാണിച്ച് പട്ടികയിലെ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവിനെ സമീപിച്ചാണ് സ്റ്റേ സന്പാദിച്ചത്.
ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉത്തവാദിത്വം ആർക്കാണെന്ന കാര്യത്തിൽ വകുപ്പോ സർക്കാരോ അന്വേഷണമോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ട്രഷറി ഡയറക്ടറുടെ അറിവോടെയാണ് പട്ടിക ചോർന്നതെന്നാണ് ഭരണകക്ഷി സർവീസ് സംഘടനകൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിടുന്നത്. ട്രഷറി പോലുള്ള അതീവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന വകുപ്പുകളിൽ ഫയലുകൾ ചോർത്തിയെടുക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറി ഇ-ഓഫീസ് വഴി നൽകുന്ന ട്രഷറി ധനവിനിയോഗ നിയന്ത്രണം അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നു കർശന നിർദേശം നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മാധ്യമങ്ങൾ അടക്കമുള്ള പുറത്തുള്ളവർക്ക് ഈ വിവരം കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
പഴയ സർക്കാരിന്റെ ഈ സർക്കുലർ ഇപ്പോഴും നിലവിലുണ്ടെന്നരിക്കേയാണ് ഫയലുകൾ ചോരുന്നത്. ട്രഷറി വകുപ്പിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രമിച്ചുവന്നിരുന്നു.