എരുമേലി: മണിമലയാറിലെ എരുമേലി ഒഴക്കനാട് ഓരുങ്കൽക്കടവ് കോസ്വേ പാലത്തിൽ ഇന്നലെ ഗതാഗതം പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തിൽ കൈവരികൾ ഒലിച്ചുപോയതിനെത്തുടർന്ന് ഒരാഴ്ചയായി പാലത്തിൽ ഗതാഗതവും കാൽനടയാത്രയും നിരോധിച്ചിരുന്നു. ഇന്നലെ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ വാർഡ് അംഗം നാസർ പനച്ചിയുടെ സാന്നിധ്യത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കു ശേഷം പാലത്തിൽ ഗതാഗതം അനുവദിക്കുകയായിരുന്നു. ഒപ്പം താത്കാലിക കൈവരികളുടെ നിർമാണം ആരംഭിച്ചു. സ്ഥിരം കൈവരികൾ മൂന്നു മാസത്തിനകം നിർമിക്കുമെന്ന് മരാമത്ത് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 31 ന് അർധരാത്രിയോടെയാണ് മണിമലയാർ കരകവിഞ്ഞ് പാലം വെള്ളത്തിൽ മുങ്ങിയത്. ശക്തമായ ഒഴുക്കിൽ കൈവരികൾ ഒലിച്ചുപോയി. ഒട്ടേറെ മരങ്ങൾ ഒഴുക്കിൽ വന്ന് പാലത്തിൽ അടിഞ്ഞിരുന്നു. നദിയിൽ വെള്ളം താഴ്ന്നതോടെ പാലത്തിൽനിന്നും വെള്ളം ഇറങ്ങിയപ്പോൾ ചെളിയും കല്ലുകളും മണ്ണും പാലത്തിൽ അടിഞ്ഞ നിലയിലായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവയെല്ലാം നീക്കിയെങ്കിലും കൈവരികൾ ഇല്ലാത്തതിനാൽ ഗതാഗതം അപകടത്തിലാകുമെന്ന ആശങ്കയിൽ പാലം അടച്ചിടുകയായിരുന്നു. പാലം അടച്ചതോടെ ഒരാഴ്ചയായി നാട്ടുകാർ യാത്രാ ദുരിതത്തിലായിരുന്നു. എരുമേലി ടൗൺ റോഡ് വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പാലത്തിന്റെ അക്കരെ കുറുവാമുഴി ഭാഗത്തേക്ക് പോയിരുന്നത്.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ കുറുവാമൂഴിയിൽനിന്ന് എരുമേലിക്ക് വരാവുന്ന ബൈപാസിലാണ് ഓരുങ്കൽക്കടവ് പാലം. ഉയരം കുറഞ്ഞ കോസ്വേ പാലമായതിനാൽ മണിമലയാറിൽ വെള്ളപ്പൊക്കം ഉണ്ടായാൽ പാലം വെള്ളത്തിലാകും. എരുമേലിയിലേക്കും കുറുവാമൂഴിയിലേക്കും ഒഴക്കനാട് ഭാഗത്തേക്കും എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാനുള്ള പാതകൂടിയാണ് പാലം ഉൾപ്പെടുന്ന ബൈപാസ് റോഡ്. ശബരിമല സീസണിൽ എരുമേലി ടൗൺ റോഡിലെ ഗതാഗതത്തിരക്ക് പരിഹരിക്കാൻ ഈ ബൈപാസ് വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്. എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണ് ഓരുങ്കൽക്കടവ് പാലം.
ഇന്നലെ മരാമത്ത് വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയിൽ പാലത്തിന് അപകടകരമായ തകരാറുകൾ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.