Movies
ഓസ്കർ അവാർഡിനു പരിഗണിക്കുന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഹൊററും ആക്ഷനും ഡ്രാമയും സമ്മേളിക്കുന്ന ‘സിന്നേഴ്സ്’ എന്ന സിനിമയ്ക്ക് മികച്ച നടൻ അടക്കം 16 നാമനിർദേശങ്ങളാണു ലഭിച്ചത്.
ഒരു ചിത്രത്തിന് ഇത്രയും നാമനിർദേശങ്ങൾ ഓസ്കറിന്റെ ചരിത്രത്തിൽ ആദ്യമാണ്. മികച്ച ചിത്രം, സംവിധാനം, നടൻ, എഡിറ്റിംഗ് തുടങ്ങിയ മുൻനിര അവാർഡിനുള്ള നാമനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ സിനിമയ്ക്ക് മികച്ച ചിത്രമടക്കം 13 നാമനിർദേശങ്ങൾ ലഭിച്ചു.
അതേസമയം വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹോംബൗണ്ട് പട്ടികയിൽ ഇടംപിടിച്ചില്ല എന്നത് ആരാധകർക്ക് നിരാശയായി മാറി.
ബുഗോണിയ, ഫ്രാങ്കസ്റ്റീൻ, ഹാംനെറ്റ്, മാർട്ടി സുപ്രീം, ദ സീക്രട്ട് ഏജന്റ്, സെന്റിമെന്റൽ വാല്യു, ട്രെയിൻ ഡ്രീമേഴ്സ്, എഫ് 1 എന്നിവയും മികച്ച ചിത്രത്തിനുള്ള അവാർഡിനായി മത്സരിക്കുന്നു.
മികച്ച നടനുള്ള അവാർഡിന് നാമനിർദേശം ലഭിച്ചവർ: മൈക്കിൾ ബി. ജോർഡൻ (സിന്നേഴ്സ്), ലിയനാർഡോ ഡി കാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ), തിമോത്തി ചാൾമെറ്റ് (മാർട്ടി സുപ്രീം), ഈത്തൻ ഹ്വാക്ക് (ബ്ലൂ മൂൺ), വാഗ്നർ മൗര (ദ സീക്രട്ട് ഏജന്റ്).
മികച്ച നടിക്കുള്ള നാമനിർദേശങ്ങൾ: ജെസി ബക്ലി( ഹാംനെറ്റ്), കേറ്റ് ഹഡ്സൺ (സോംഗ് സംഗ് ബ്ലൂ), റെനാറ്റെ റീൻസ്വെ (സെന്റിമെന്റൽ വാല്യൂ), എമ്മ സ്റ്റോൺ (ബുഗോണിയ)
Movies
ഇന്ത്യൻ സിനിമയ്ക്ക് ഓസ്കർ തിളക്കം സമ്മാനിച്ച സംഗീത സംവിധായകൻ എം.എം. കീരവാണി മറ്റൊരു ചരിത്രനേട്ടത്തിൽ. റിപ്പബ്ലിക് ദിന പരേഡിന് സംഗീതം ഒരുക്കാനുള്ള അപൂർവ ബഹുമതി കീരവാണിയെ തേടിയെത്തിയിരിക്കുകയാണ്. വന്ദേമാതരം എന്ന അനശ്വര ഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കീരവാണിയെത്തേടി അവസരമെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ ഒരുങ്ങുന്ന വന്ദേമാതരം എന്ന ഗാനത്തിനു സംഗീതം നൽകുന്നത് താനാണെന്ന വിവരം കീരവാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള 2,500 കലാകാരന്മാരാണ് കീരവാണിയുടെ സംഗീതവിരുന്നിൽ അണിനിരക്കുന്നത്.
ജനുവരി 26-ലെ റിപ്പബ്ലിക് ദിന പരേഡിൽ വന്ദേമാതരം എന്ന ഐതിഹാസിക ഗാനത്തിന് സംഗീതം നൽകാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടനും അഭിമാനിതനുമാണെന്നും രാജ്യത്തിന്റെ ആത്മാവിനെ ആഘോഷിക്കാൻ നമുക്ക് ഒന്നിക്കാമെന്നും കീരവാണി എക്സിൽ കുറിച്ചു.
77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി കർത്തവ്യപഥിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കീരവാണി, ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു... എന്ന ഗാനത്തിലൂടെയാണ് ഓസ്കർ വേദിയിൽ ഇന്ത്യയുടെ യശസുയർത്തിയത്. ഇപ്പോൾ രാജ്യത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് അദ്ദേഹം സംഗീതം പകരുന്നു എന്നതു ചലച്ചിത്രമേഖലയ്ക്കും ആവേശമാണു പകരുന്നത്.
International
ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്കര് മത്സരത്തിന് അര്‍ഹത നേടി രണ്ട് ഇന്ത്യന്‍ സിനിമകള്‍. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്വി ദി ഗ്രേറ്റ്’ എന്നീ ചിത്രങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്.
ബഹുഭാഷാ ആനിമേറ്റഡ് ചിത്രമായ ‘മഹാവതാര്‍ നരസിംഹ’, അബിഷാന്‍ ജീവിന്തിന്റെ തമിഴ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’ എന്നിവ ഉള്‍പ്പെടെ 317 ചിത്രങ്ങളില്‍നിന്നാണ് 201 സിനിമകള്‍ പ്രഥമപരിഗണന പട്ടികയിലേക്കു തെരഞ്ഞെടുത്തത്. അക്കാഡമി റെപ്രസന്റേഷന്‍ ആന്‍ഡ് ഇന്‍ക്ലൂഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പാലിച്ച് നാലു നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പട്ടികയില്‍ ഇടം നേടാന്‍ സാധിക്കുകയുള്ളൂ.
കര്‍ണാടകയില്‍ ഭൂതക്കോലം എന്നറിയപ്പെടുന്ന അനുഷ്ഠാന കലയെ ആസ്പദമാക്കിയാണ് ‘കാന്താര: ചാപ്റ്റര്‍ 1’ നിര്‍മിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത് ആസ്പദമാക്കിയുള്ള ചിത്രമാണ് ‘തന്വി ദി ഗ്രേറ്റ്’. ജനുവരി 22 നാണ് ഓസ്കറിനായുള്ള അന്തിമപട്ടിക പുറത്തുവിടുക.
Movies
2029 മുതല്‍ അക്കാദമി അവാര്‍ഡുകള്‍ ( ഓസ്കർ) യൂ ട്യുബില്‍ മാത്രമായി സ്ട്രീം ചെയ്യും. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഭാഗം ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.
2033 വരെ ഓസ്കാര്‍ സംപ്രേഷണം ചെയ്യാനുള്ള ആഗോള അവകാശം യു ട്യുബിനു നല്കുന്ന മള്‍ട്ടി- ഇയര്‍ കരാറില്‍ ഒപ്പിട്ടതായി അധികൃതർ അറിയിച്ചു. അവാര്‍ഡ് ഷോ, എബിസി ചാനലിലായിരുന്നു കഴിഞ്ഞ അര പതിറ്റാണ്ടു കാലമായി ഓസ്കര് സംപ്രേഷണം ചെയ്തിരുന്നത്.
2029 മുതല്‍ യൂ ട്യുബിലൂടെ തത്സമയമായും സൗജന്യമായും കാണാം. അക്കാദമി ഒരു അന്താരാഷ്ട്ര സംഘടനയാണെന്നും ഈ പങ്കാളിത്തം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ആളുകളിലേക്കു പരമാവധി എത്തിക്കാന്‍ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതു അക്കാദമി അംഗങ്ങള്‍ക്കും ചലചിത്രമേഖലയ്ക്കും ഗുണകരമാകുമെന്നും അക്കാദമി സിഇഒ ബില്‍ ക്രാമറും പ്രസിഡന്റ് ലിനെറ്റെ ഹൗവല്‍ ടെയ്ലറും അറിയിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അവാര്‍ഡ് ഷോയുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2025ല്‍ ചെറിയൊരു വര്‍ധന രേഖപ്പെടുത്തിയിരുന്നു.
1976 മുതല്‍ അവാര്‍ഡ് ഷോ ഹോസ്റ്റ് ചെയ്യുന്ന എബിസി തങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന അടുത്ത മൂന്നു ടെലികാസ്റ്റുകള്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിലാണ് പ്രദർശനം.
2026 ഫെബ്രുവരി 12ന് ആണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം. ഓസ്കാർ അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിലാണ് പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയും ഭ്രമയുഗമാണ്.
ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്.