Kerala
ഒറ്റപ്പാലം: വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുട്ടികൾ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വാണിയംകുളം തൃക്കങ്ങോട്ടുവച്ച് ഇന്നലെ രാവിലെ ഒന്പതരയ്ക്കാണ് സംഭവം.
മനിശേരി യുപി സ്കൂളിലേക്കു വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷയാണ് എതിരേവന്ന മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുവിനു മുകളിൽ കയറിയത്. ഉടനെ ഇത് ഉഗ്രശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ കെ. രാധാകൃഷ്ണൻ പറയുന്നത്.
വിവേകാനന്ദ - ചാത്തൻപറമ്പ് റോഡിൽവച്ചാണ് സംഭവം. ഓട്ടോയുടെ നിയന്ത്രണംതെറ്റിയെങ്കിലും മറിയുകയോ സ്ഫോടനത്തിൽ മറ്റ് അപകടം ഉണ്ടാവുകയോ ചെയ്യാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമാണന്നു രാധാകൃഷ്ണൻ പറയുന്നു. സംഭവസ്ഥലത്ത് വലിയ പുകപടലങ്ങളുയർന്നതായും ഇദ്ദേഹം പറയുന്നു. ചെറിയ കേടുപാടുകൾ മാത്രമാണ് ഓട്ടോറിക്ഷയ്ക്കുണ്ടായത്.സ്കൂളിന് 200 മീറ്റർ അകലെവച്ചായിരുന്നു സംഭവം.
പന്നിശല്യം രൂക്ഷമായ പ്രദേശമാണിത്. കാട്ടുപന്നികളെ തുരത്തുന്നതിന് കൊണ്ടുവന്ന പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികനിഗമനം. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.
അതേസമയം, എങ്ങനെയാണ് പന്നിപ്പടക്കം റോഡരികിൽ എത്തിയതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് ഒറ്റപ്പാലം തോട്ടക്കരയിൽ പന്നിപ്പടക്കത്തിൽതട്ടി 11 വയസ്സുകാരന്റെ കാൽപാദം തകർന്നത്.
Kerala
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം.
വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുവാവിനെ സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
Kerala
ഒറ്റപ്പാലം: ലക്കിടി -തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.
തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യ(23), മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിനു സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടിൽനിന്നു ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻദാസാണു സ്കൂട്ടർ ഓടിച്ചത്. എതിർഭാഗത്തുനിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും മകളെയും രക്ഷിക്കാനായില്ല.