ജറൂസലെം: ഇസ്രേലി പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികൾക്കു വധശിക്ഷ നിർബന്ധമാക്കുന്ന നിയമം ഇസ്രയേൽ പാർലമെന്റായ ക്നെസെത്ത് പാസാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണു ബിൽ പാസാക്കിയത്.
തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേൽ പൗരൻമാരെ കൊലപ്പെടുത്തുന്നവർക്കാണ് പുതിയ നിയമപ്രകാരം വധശിക്ഷ നൽകുന്നത്. ഇസ്രയേലിന്റെ നിലനില്പ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കിൽ നടക്കുന്ന കൊലപാതകങ്ങൾക്കു നിയമം ബാധകമാകും. 62 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 48 പേർ എതിർത്തു.
പുതിയ നിയമപ്രകാരം ശിക്ഷ വിധിച്ച് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാണു പ്രധാന വ്യവസ്ഥ. വധശിക്ഷ വിധിക്കാൻ ജഡ്ജിമാരുടെ കേവലഭൂരിപക്ഷം മതിയാകും. പ്രതികൾക്ക് അപ്പീൽ നൽകാനുള്ള അവകാശവും പുതിയ നിയമം എടുത്തുകളയുന്നു. സൈനിക കോടതികളിൽ വിചാരണ നേരിടുന്ന പലസ്തീനികൾക്കു മാത്രമാണ് നിയമം ബാധകമാകുന്നത്.
ഇസ്രയേലിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നത് അപൂർവമാണ്. 1962ൽ നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയതാണ് അവസാനസംഭവം. തീവ്രവാദകേസുകളിൽ ഇസ്രയേലിൽ മുമ്പ് വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.
വിവേചനപരമായ വധശിക്ഷാ നിയമം റദ്ദാക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലും ഇസ്രയേലിലുമുള്ള പലസ്തീനികൾക്കു മാത്രം ബാധകമാകുന്ന നിയമം വർണവിവേചനത്തിന് ആക്കം കൂട്ടുന്നതാണെന്ന് യുഎൻ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധക്കുറ്റമാണു പുതിയ തീരുമാനമെന്ന് പലസ്തീൻ അഥോറിറ്റി പ്രതികരിച്ചു.
യൂറോപ്യൻ കൗൺസിൽ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ഇസ്രേലി തീരുമാനത്തെ അപലപിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ഏകപക്ഷീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ പൗരൻമാരുടെ വിചാരണ സിവിൽ കോടതികളിൽ നടക്കുന്നതിനാൽ ജൂതന്മാരായ കുറ്റവാളികളെ നിയമത്തിൽനിന്ന് ഒഴിവാക്കിയെന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.