ഇരിട്ടി: വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളുമുൾപ്പെടെ പ്രവൃത്തിച്ചുവരുന്ന നേരംപോക്ക് റോഡിലെ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം. നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഇരിട്ടി - നേരംപോക്ക് റോഡിലൂടെ കാൽനട യാത്രപോലും ദുരിതത്തിലാണ്. താലൂക്ക് ആശുപത്രി, ഫയർ ഫോഴ്സ്, ആർടിഒ, ട്രഷറി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നത് നേരംപോക്ക് റോഡിലാണ്.
വീതി കുറഞ്ഞ റോഡിന്റെ ജംഗ്ഷൻ മുതൽ ഇരിട്ടി ജോയിന്റ് ആർടി ഓഫീസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഒരേ സമയം രണ്ട് വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്ന റോഡിലാണ് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്.
ഇതോടെ ഇതുവഴി കടന്നുപോകുന്ന കാൽനട യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ അഗ്നി രക്ഷാ നിലയത്തിലെ വാഹനങ്ങൾ നേരംപോക്കിലെ വാഹന കുരുക്കിൽ പെടുന്നത് പതിവാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.